ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഓഫീസർ രാജിവെച്ചു. ചുമതലയേറ്റ് ഒരു മാസം പിന്നിടുന്നതിന് മുൻപാണ് രാജി. റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചതുര്‍ ആണ് രാജിവെച്ചത്.
മെയ് 31ന് ധർമേന്ദ്ര ചതുറിനെ പരാതി പരിഹാര ഓഫീസറായി നിയമിക്കുകയാണെന്ന് ട്വിറ്റർ ഡെൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ, ചട്ടവിരുദ്ധമായതിനാൽ നേരത്തെ ശമ്പളക്കാരനല്ലാത്ത ഒരാളുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് ആയിരുന്നു സർക്കാരിന്റെ പ്രതികരണം.
ധർമേന്ദ്ര ചതുർ സ്‌ഥാനമൊഴിഞ്ഞതോടെ രാജ്യത്ത് ട്വിറ്ററിന് ആ പദവിയിൽ വീണ്ടും ആളൊഴിഞ്ഞു. വിഷയത്തെ കുറിച്ച് ഇതുവരെ ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ചതുറിന്റെ പേര് ട്വിറ്റർ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. കേന്ദ്രത്തിന്റെ സമ്മർദ്ദം മൂലം പരാതി പരിഹാര ഓഫീസറായി ചതുറിനെ നിയമിച്ചതിനൊപ്പം താൽകാലിക നോഡൽ ഓഫീസറെയും ട്വിറ്റർ നിയമിച്ചിരുന്നു.
കർഷക സമരത്തെ പിന്തുണക്കുന്ന ട്വീറ്റുകൾ പിൻവലിക്കാൻ നിർദ്ദേശിച്ചും ഗാസിയാബാദ് ആക്രമണ ട്വീറ്റുകളുടെ പേരിൽ രാജ്യത്തെ മേധാവിക്കെതിരെ കേസെടുത്തും സർക്കാർ ട്വിറ്ററിനെതിരെ നടപടി ശക്‌തമാക്കിയിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദിന്റെ അക്കൗണ്ടിന് ട്വിറ്റർ താൽകാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇതിന് ശേഷം യുപി പോലീസ് ട്വിറ്റർ മേധാവി മനീഷ് മഹേശ്വരിയെ വിളിച്ചുവരുത്തുകയും ഗാസിയാബാദ് സംഭവവുമായി പ്രചരിക്കുന്ന വീഡിയോ നീക്കം ചെയ്യാത്തതിന്റെ പേരിൽ വിമർശിക്കുകയും ചെയ്‌തിരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ആദ്യമായി ഉപയോക്‌താവ് നൽകിയ ഉള്ളടക്കത്തിന് സമൂഹ മാദ്ധ്യമം കേസിൽ കുടുങ്ങുകയെന്ന പുതിയ നടപടിക്കും ഈ സംഭവം കാരണമായി.
Also Read: ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം