കൊച്ചി: അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് ‘ഓലമടല്‍ സമരം’. തെങ്ങില്‍ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാല്‍ പിഴയീടാക്കാനുള്ള ഉത്തരവിലാണ് ജനങ്ങളുടെ വേറിട്ട പ്രതിഷേധം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ 9 മുതൽ 10 വരെയാണ് സമരം നടത്തുന്നത്.
ചവറു സംസ്‌കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷമാണ് സേവ് ലക്ഷദീപ് ഫോറം സമരത്തിന് ആഹ്വാനം ചെയ്യുന്നത്.
സ്വന്തം പറമ്പിലെ തെങ്ങില്‍ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ മുകളിലിരുന്ന് പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനം. എന്നാൽ, ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ കൂടുതൽ ദ്വീപുകളിൽ ഇന്ന് നോട്ടീസ് നൽകിയേക്കും.
കടല്‍ തീരത്ത് നിന്നും 20 മീറ്ററിനുള്ളിലുള്ള വീടുകളും ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നാണ് ഡെപ്യൂട്ടി കളക്‌ടർ നിർദ്ദേശിച്ചിരിക്കുന്നത്. കവരത്തി, സുഹലി ദ്വീപ് നിവാസികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 30നുള്ളില്‍ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണം എന്നാണ് നിര്‍ദ്ദേശം.
ഈ നിര്‍മാണങ്ങളെല്ലാം 1965ലെ ലാന്‍ഡ് റെവന്യൂ ടെനന്‍സി റെഗുലേഷനിലെ 20(1) വകുപ്പിന്റെ ലംഘനമാണെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നു എന്നുമാണ് നോട്ടീസിലെ വാദം. ഈ നിയമപ്രകാരം ഇത്തരം ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ ഭൂമി തരംമാറ്റുന്നതിനോ അല്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.
കവരത്തിയിൽ നൂറ്റിയമ്പതിലേറെ വീടുകളിലെ താമസക്കാർക്ക് ഇതിനകം നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഈ മാസം 30നുളളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ കെട്ടിടം പൊളിച്ചു നീക്കുമെന്നും ഇതിന്റെ ചിലവ് ഉടമകളുടെ കയ്യിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.
Most Read: എതിർപ്പുകൾ പരിഗണിച്ചില്ല; സംസ്‌ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം