തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് ഇന്ന് തുടക്കം. വിദ്യാർഥികളുടെ അടക്കം എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി സർവകലാശാലകൾ മുന്നോട്ട് പോകുന്നത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ പരീക്ഷ നടത്തുന്നതും, ഭൂരിഭാഗം വിദ്യാർഥികൾക്കും വാക്‌സിൻ ലഭിക്കാഞ്ഞതും കുട്ടികൾക്കിടയിൽ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും സർവകലാശാല അധികൃതർ വ്യക്‌തമാക്കി. വിദ്യാർഥികളുടെ ആശങ്കകൾ കണക്കിലെടുത്ത് പ്രതിപക്ഷ നേതാക്കൾ അടക്കം പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പരീക്ഷ മാറ്റി വെക്കുന്നത് അക്കാഡമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്‌ഥാനമില്ലെന്നുമുള്ള നിലപാടാണ് സർവകലാശാലകൾ അറിയിച്ചിട്ടുള്ളത്.
ബിഎസ്‌സി, ബികോം പരീക്ഷകൾ രാവിലെയും ബിഎ പരീക്ഷകൾ ഉച്ചക്കുമാണ് നടക്കുക. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ നടക്കുകയെന്ന് സർവകലാശാലകൾ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ പരീക്ഷക്കായി പോകുന്ന വിദ്യാർഥികൾക്ക് യാതൊരു വിധത്തിലുള്ള യാത്രാ തടസങ്ങളും ഉണ്ടാകില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവിയും വ്യക്‌തമാക്കിയിരുന്നു. ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുള്ളത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രത്തിലെത്താന്‍ വാഹനസൗകര്യം ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐയും അറിയിച്ചിട്ടുണ്ട്.
Read also : പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു