ന്യൂഡെൽഹി: ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്. ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം ഉണ്ടായി. ബുധനാഴ്ചയാണ് ആക്രമണം നടന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ച മന്ത്രാലയം, കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അറിയിച്ചു.
”വാണിജ്യ കപ്പൽ ഗതാഗതത്തെയും സിവിലിയൻ നാവികരെയും ഇപ്പോഴും ലക്ഷ്യമിടുന്നതിൽ ഖേദിക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തിയ ഒമാൻ അധികൃതരോട് നന്ദി അറിയിക്കുന്നു”- വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
നിരപരാധികളായ കപ്പൽ ജീവനക്കാരെ അപകടത്തിലാക്കുന്നതും നാവിഗേഷൻ, വാണിജ്യ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതുമായ നടപടികൾ ഒഴിവാക്കണമെന്നും ഇന്ത്യ ആവർത്തിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.
ഇറാൻ-യുഎസ് വെടിനിർത്തൽ പ്രാബല്യത്തിലിരിക്കെ ആണ് ഗൾഫ് മേഖലയിൽ അശാന്തി പരത്തി വീണ്ടും ആക്രമണങ്ങൾ റിപ്പോർട് ചെയ്യുന്നത്. അതിനിടെ, ഇറാനുമായുള്ള വെടിനിർത്തൽ കരാർ ഉടൻ അവസാനിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇറാനുമായി നിലവിലുള്ള വെടിനിർത്തൽ അങ്ങേയറ്റം ദുർബലവും ഗുരുതരാവസ്ഥയിലുമാണെന്നും ഏത് സമയവും അവസാനിക്കുന്നതുമാണെന്നും ട്രംപ് പറഞ്ഞു. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തലിലേക്കുള്ള പാത ദുഷ്കരമാക്കുന്നു. ഇത് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയാണ്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ


































