കാൻബെറ: സ്‌പിന്നർ യുസ്‌വേന്ദ്ര ചഹലിന്റെ അപ്രതീക്ഷിത പ്രകടനത്തിൽ ഓസീസിനെ ഇന്ത്യ തറപറ്റിച്ചു. ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി-20 മല്‍സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ബാറ്റിങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം കണ്‍കഷന്‍ സബ്‌സ്‌റ്റിറ്റ്യൂട്ട് ആയി ഗ്രൗണ്ടിലെത്തിയ ചഹല്‍ കളി മാറ്റിമറിച്ചു. നാലോവറില്‍ 25 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത് താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഏകദിനത്തിനു പിന്നാലെ ടി-20യിലെയും അരങ്ങേറ്റം നടരാജന്‍ ഗംഭീരമാക്കി. നാലോവറില്‍ 30 റണ്‍സിന് താരം മൂന്നു വിക്കറ്റുകള്‍ പിഴുതു.
162 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു മുന്നില്‍ ഇന്ത്യ വച്ചത്. മറുപടിയില്‍ ഓസീസിന് ഏഴു വിക്കറ്റിന് 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസീസ് നിരയില്‍ ആരും തന്നെ അർധസെഞ്ചുറി തികച്ചില്ല. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (35), ഡാര്‍സി ഷോര്‍ട്ട് (34), മോസസ് ഹെന്റിക്വസ് (30) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.
ഒരു ഘട്ടത്തില്‍ ഏഴോവറില്‍ ഫിഫ്റ്റി തികച്ച് വിക്കറ്റ് നഷ്‌ടമാവാതെ കുതിച്ച ഓസീസിന് കടിഞ്ഞാണിട്ടത് പകരക്കാരനായി ബൗള്‍ ചെയ്‌ത ചഹലാണ്. അപകടകാരിയായ സ്‌റ്റീവ് സ്‌മിത്തിനെ (12) പുറത്താക്കി ചഹല്‍ ഇന്ത്യക്കു വിജയ പ്രതീക്ഷയേകി. ചഹലിനെക്കൂടാതെ അരങ്ങേറ്റ മല്‍സരം കളിച്ച തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനും മികച്ച ബൗളിങ് കാഴ്‌ചവച്ചു. ദീപക് ചഹറിന് ഒരു വിക്കറ്റ് ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ കെഎൽ രാഹുലിന്റെയും ജഡേജയുടെയും മികവിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. രാഹുൽ അർധസെഞ്ചുറി നേടി. അവസാന ഓവറുകളിൽ ജഡേജ നടത്തിയ ആക്രമണമാണ് ഇന്ത്യയെ 150 കടത്തിയത്. രാഹുൽ 51 റൺസ് നേടി പുറത്തായി. മലയാളി താരം സഞ്‌ജു സാംസൺ 22 റൺസ് നേടി. ജഡേജ 23 പന്തിൽ 44 റൺസ് നേടി.
Read Also: പുതിയ ത്രില്ലറുമായി ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു