മലപ്പുറം: വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്. സമസ്‌ത-ലീഗ് ബന്ധം ശക്‌തമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വഖഫ് നിയമന വിഷയത്തിൽ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമാണെന്ന വിലയിരുത്തലിലാണ് തുടർ സമരങ്ങൾക്ക് മുസ്‍ലിം ലീഗ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള സിപിഎം നേതാക്കളുടെ നിരന്തര ലീഗ് വിമർശനവും യോഗത്തിൽ ചർച്ചയാകും.
മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പിനപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നു. നിയമസഭ പാസാക്കിയ നിയമം സഭയിൽ തന്നെ പിൻവലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
സമസ്‌ത അടക്കം എല്ലാ മുസ്‍ലിം സംഘടനകൾക്കും സ്വീകാര്യമായ രീതിയിലുള്ള രണ്ടാം ഘട്ട സമരമാണ് ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഉപസമിതി റിപ്പോർട് വിലയിരുത്തിയുള്ള നടപടികളും മറ്റ് രാഷ്‌ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
Most Read: മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്