തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഒരാഴ്‌ചക്കിടെ 2,551 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു.
564 സ്‌ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്‌ഥാന വ്യാപകമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ജനുവരി 9 മുതൽ 15 വരെ നടത്തിയ പരിശോധനകൾ, പ്രവർത്തനം നിർത്തിവെപ്പിച്ചത്, നോട്ടീസ് നൽകിയത് എന്നിവ യഥാക്രമം:
ജനുവരി 09- 461, 24, 119
ജനുവരി 10 – 491, 29, 119
ജനുവരി 11 – 461, 16, 98
ജനുവരി 12 – 484, 11, 85
ജനുവരി 13- 333, 11, 86
ജനുവരി 14- 123, 06, 24
ജനുവരി 15- 198, 05, 33
ആകെ, 2551, 102, 564
അതേസമയം, സംസ്‌ഥാനത്ത് വ്യാപകമായി ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ആരോഗ്യവകുപ്പ് നിരോധിച്ചിരുന്നു. പാസ്‌ചൈറൈസ് ചെയ്യാത്ത മുട്ട ഉപയോഗിച്ചുള്ള ‘മയോണൈസ്’ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും അതിനാൽ വെജിറ്റബിള്‍ മയോണൈസോ പാസ്‌ചൈറൈസ് ചെയ്‌ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഇനിമുതൽ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
റെസ്‌റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നടത്തിയ യോഗത്തിലാണ് തീരുമാനം. പാസ്‌ചൈറൈസ് ചെയ്യാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് കൂടുതല്‍ നേരം വച്ചിരുന്നാല്‍ അപകടമാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നിർദ്ദേശം.
Most Read: ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ; അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും