ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം ‘ചുരുളി’ ഇതിനോടകം തന്നെ ഏറെ വിവാദ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഒടിടി റിലീസ് ആയി എത്തിയ ചുരുളി എന്ന ചിത്രത്തിന്റെ പേരിൽ ഇടുക്കിയിലെ ചുരുളിയെന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചകൾ പുരോഗമിക്കുന്നത്. സിനിമയിലെ സംഭാഷണങ്ങളിലുള്ള അസഭ്യ പദപ്രയോഗങ്ങളുടെ പേരിൽ ഇവിടത്തുകാരുടെ ഭാഷ ഈ രീതിയിലാണെന്ന വ്യാജ പ്രചാരണവും നടക്കുന്നുണ്ട്.
ചുരുളി എന്ന ഗ്രാമം സന്ദർശിക്കുന്നതിനും ആളുകൾ എത്തുന്നുണ്ടത്രേ. ഇതിനിടെ പ്രദേശവാസികളുടെ ഫോണുകളിലേക്ക് കളിയാക്കി കൊണ്ടുള്ള വിളികളും എത്തിയതോടെ പൊറുതിമുട്ടിയിരിക്കുകയാണ് ആളുകൾ. ഇടുക്കി ജില്ലയിലാണ് യഥാർഥ ‘ചുരുളി’ എന്ന ഗ്രാമം സ്‌ഥിതി ചെയ്യുന്നത്.
സിനിമയിൽ കാണിച്ചിരിക്കുന്നത് യഥാർഥ ചുരുളിയല്ല സാങ്കൽപികമാണെന്ന് ഇന്നാട്ടുകാർ പറയുന്നു. ഇടുക്കിയിൽ ചിത്രീകരിച്ചു എന്ന പേരിൽ തങ്ങളെ ഇനിയും തെറ്റിദ്ധരിക്കരുതെന്നും നാട്ടുകാർ അപേക്ഷിക്കുന്നു. അസഭ്യ സംഭാഷണങ്ങളല്ല അതിജീവന പോരാട്ടങ്ങളുടെ കഥയാണ് ചുരുളി നിവാസികൾക്ക് പറയാനുള്ളത്.
1960ൽ ജീവിക്കാൻവേണ്ടി കുടിയേറിയ കർഷകരെ ഇറക്കിവിടാൻ അന്നത്തെ സർക്കാർ ബലപ്രയോഗം നടത്തി. കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാർജടക്കമുള്ള പീഡനങ്ങൾക്ക് കർഷകർ ഇരയായി. ഇതേത്തുടർന്ന് എകെജി, ഫാദർ വടക്കൻ, മത്തായി മാഞ്ഞൂരാൻ തുടങ്ങിയവർ അടക്കമുള്ളവർ കീരിത്തോട്ടിലും ചുരുളിയിലും സമരം നടത്തി. എകെജി ഇവിടെ നിരാഹാരം കിടന്നു. ഒടുവിൽ സർക്കാരിന് കുടിയിറക്ക് നീക്കം പിൻവലിച്ച് കീഴടങ്ങേണ്ടി വന്ന ചരിത്രമാണ് ചുരുളിക്കാർ പറയുന്നത്.
എന്നാൽ, സിനിമയിൽ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ചുരുളിയെന്ന പേരിൽ നാടിനെയും നാട്ടുകാരെയും അപമാനപ്പെടുത്തുന്നു എന്നാണ് ചുരുളി നിവാസികളുടെ അഭിപ്രായം. ഇതിനെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് പരാതി നൽകാൻ ഒരുങ്ങുകയാണ് ജനങ്ങൾ.
Also Read: ദത്ത് വിവാദം; അനുപമയുടെ പിതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി