മലപ്പുറം: ജില്ലയിലെ പൊന്നാനി ബീച്ചിനെ വൃത്തിയാക്കി തീരദേശ പോലീസും, റെഡ് ക്രോസും, തിണ്ടിസ് എന്ന സംഘടനയും. അന്താരാഷ്‌ട്ര തീരശുചീകരണ ദിനത്തോട് അനുബന്ധമായാണ് പൊന്നാനി ബീച്ചിൽ സംയുക്‌ത ശുചീകരണ യജ്‌ഞം നടന്നത്.
ആഗോള മലിനീകരണ വെല്ലുവിളികളിൽ നിന്ന് സമുദ്രങ്ങളെയും കടൽ തീരങ്ങളെയും സംരക്ഷിക്കുക എന്ന ദൗത്യത്തിനായി രൂപംകൊണ്ട ദിനമാണ് ‘അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനം‘. 1986ൽ അമേരിക്കയിലെ വാഷിങ്‌ടണിൽ രൂപം കൊണ്ട ഓഷ്യൻ കൺസർവൻസി എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചത്.
ഇന്ന് സമുദ്ര മലിനീകരണത്തിന്റെ ഭീകരത ലോകമെമ്പാടുമുള്ള ജനങ്ങളിലെത്തിക്കാൻ ഈ ദിനം ഉപയോഗപ്പെടുന്നുണ്ട്. അതാത് വർഷത്തെ സെപ്റ്റംബർ മാസത്തിലെ 3ആമത്തെ ശനിയാഴ്‌ചയാണ് ഈ ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനം സെപ്റ്റംബർ 18നായിരുന്നു.
സ്വകാര്യ സ്‌ഥാപനങ്ങളുടെ പിന്തുണയോടെ മാലിന്യ ബക്കറ്റുകൾ സ്‌ഥാപിക്കാനും ബീച്ചിനെ വൃത്തിയായി നിലനിറുത്തി കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർ സംയുക്‌ത തീരുമാനം എടുത്തതായി തിണ്ടിസ് ഭാരവാഹികൾ പറഞ്ഞു. ഇതിനായി എല്ലാ മാസത്തിലെയും ഒരു ഞായറാഴ്‌ച മാറ്റിവെക്കാനും അന്നേ ദിവസം പ്രദേശത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളെ ഉൾപെടുത്തി ശുചീകരണം തുടരാനും തീരുമാനിച്ചിട്ടുണ്ടെന്നും തിണ്ടിസ് പ്രവർത്തകർ അറിയിച്ചു.
തീരത്ത് അടിഞ്ഞുകൂടിയതും സന്ദർശകർ ഉപേക്ഷിച്ചതുമായ പ്‌ളാസ്‌റ്റിക് ഉൾപ്പടെയുള്ള മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്‌ത് ബീച്ചിനെ മനോഹരമാക്കിയാണ് സന്നദ്ധ പ്രവർത്തനം അവസാനിച്ചത്. പൊന്നാനി തീരദേശ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടർമാരായ ടി മധുസൂദനൻ, പിജെ ആൽബർട്ട് എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Most Read: പാലാ ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കാത്തത് ഖേദകരം; കൂറ്റമ്പാറ ദാരിമി