മലപ്പുറം: കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഭീകരവാദികളും, മതസൗഹാർദ്ദം തകർക്കുന്നവരുമാക്കി ചിത്രീകരിക്കുന്നവര്‍ ബോധപൂര്‍വം വിദ്വേഷം സൃഷ്‌ടിക്കുകയാണെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ കൂറ്റമ്പാറ ദാരിമി.
ഇസ്‌ലാമിലെ പരിപാവനമായ അർഥമുൾക്കൊള്ളുന്ന വാക്കിനെ ചേർത്തുപിടിച്ച് പാലാ ബിഷപ്പ് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാത്തത് ഖേദകരമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അധ്യക്ഷന്‍ കൂടിയായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അഭിപ്രായപ്പെട്ടു. നിലമ്പൂര്‍, മജ്‍മഇല്‍ നടന്ന കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രവര്‍ത്തക ക്യാംപ് ഉൽഘാടനം ചെയ്‌ത് സംസാരിക്കവേയാണ് ഇദ്ദേഹം സമകാലിക സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായം പറഞ്ഞത്.
ഇത്തരം വിഭാഗീയ പ്രസംഗകരെ മഹത്വവല്‍കരിക്കുന്ന ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നതെന്നും ദാരിമി ചൂണ്ടിക്കാട്ടി. മത സൗഹാര്‍ദ്ദത്തില്‍ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ മതങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും.
പ്രളയം, കോവിഡ്, നിപ തുടങ്ങിയ ജനജീവിതത്തെ മാറ്റിമറിച്ച പ്രതിസന്ധി ഘട്ടങ്ങളില്‍ ജാതിയോ, മതമോ നോക്കാതെ സംരക്ഷിക്കുന്നതില്‍ ഒന്നിച്ച് നിന്നവരാണ് കേരളത്തിലെ പൊതുസമൂഹം. ഇവരിലെ മുസ്‌ലിം സമൂഹത്തെ മാത്രം തിരഞ്ഞുപിടിച്ച് ‘ഭീകരവാദമുദ്ര’ ചാര്‍ത്തി കേരളത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റാനുള്ള ശ്രമം വിലപ്പോവില്ലെന്നും കൂറ്റമ്പാറ ദാരിമി ഓര്‍മിപ്പിച്ചു.
സോണ്‍ പ്രസിഡണ്ട് സുലൈമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. മിഷന്‍, വിഷന്‍, വായന എന്നീ വിഷയങ്ങളിൽ നടന്ന സെഷനുകള്‍ക്ക് ബഷീര്‍ സഖാഫി, കെ ടി ത്വാഹിര്‍ സഖാഫി, ശൗക്കത്തലി സഖാഫി, അക്ബര്‍ ഫൈസി എന്നിവർ നേതൃത്വം നല്‍കി. മുത്തുകോയ തങ്ങള്‍, ഉമര്‍ മുസ് ലിയാര്‍, ഗഫൂര്‍, ഒപി മാനുഹാജി, ഉമര്‍ മദനി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Most Read: മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യുപി പോലീസ്