തിരുവനന്തപുരം : ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ ഫ്ളാറ്റിൽ പോലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ ഫ്ളാറ്റിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. പോലീസിനൊപ്പം ഫോറൻസിക് സംഘവും തെളിവെടുപ്പ് നടത്താനായി എത്തിയിരുന്നു.
അതേസമയം മകൾ ആത്‍മഹത്യ ചെയ്യില്ലെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും വ്യക്‌തമാക്കി പിതാവ് അലക്‌സാണ്ടർ രംഗത്തെത്തിയിരുന്നു. ചികിൽസാ പിഴവ് ചൂണ്ടിക്കാട്ടി നിരവധി തവണ അനന്യ പരാതി നൽകിയെങ്കിലും അധികൃതർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് പിതാവ് വ്യക്‌തമാക്കി. ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം അനന്യയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയോടെയാണ് ഫ്ളാറ്റിനുള്ളിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും സമർപ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്‍ത്രക്രിയക്ക് വിധേയയായത്. കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്‌ടർ അര്‍ജുന്‍ അശോകാണ് സര്‍ജറി ചെയ്‌തതെന്ന് അനന്യയുടെ സഹോദരി വ്യക്‌തമാക്കിയിട്ടുണ്ട്.
ശസ്‍ത്രക്രിയക്ക് ശേഷം ഒരു വർഷം കഴിഞ്ഞും തനിക്ക് ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും, നിശ്‌ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റ് നിൽക്കാൻ സാധിക്കില്ലെന്നുമാണ് അനന്യ പരാതിപ്പെട്ടിരുന്നത്. ശസ്‍ത്രക്രിയക്ക് ശേഷം അനന്യ ഏറെ ശാരീരിക പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നതായി പിതാവും വ്യക്‌തമാക്കുന്നുണ്ട്. ഇക്കാര്യത്തിൽ പരാതിയുമായി ആശുപത്രിയിൽ എത്തിയെങ്കിലും പിആർഒ അനന്യയെ കയ്യേറ്റം ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായതായി പിതാവ് കൂട്ടിച്ചേർത്തു.
ഇന്ന് അനന്യയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്യും. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങുന്ന സംഘമാണ് പോസ്‌റ്റുമോർട്ടം നടത്തുക. കൂടാതെ റിനൈ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ അനന്യയുടെ സുഹൃത്തുക്കള്‍ ആശുപത്രിക്കും ഡോക്‌ടർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ്. ഒപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അനന്യയുടെ മരണത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്‌റ്റിസ് ബോര്‍ഡ് യോഗം ജൂലൈ 23ആം തീയതി ചേരും.
Read also : മരംമുറി വിവാദം; റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്