മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടാതെ എസ് ശ്രീശാന്ത് പുറത്ത്. വിലക്ക് നീക്കിയതോടെ ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നതിനായി പേര് രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും ശ്രീശാന്തിനെ അവസാന പട്ടികയിൽ നിന്ന് നീക്കുകയായിരുന്നു. 75 ലക്ഷം ആയിരുന്നു ശ്രീശാന്തിന്റെ അടിസ്‌ഥാന വില.
ആകെ 292 താരങ്ങളാണ് ഫെബ്രുവരി 18ന് ചെന്നൈയിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കുക. 1,114 താരങ്ങൾ തുടക്കത്തിൽ രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും 8 ഫ്രാഞ്ചൈസികൾ ചേർന്ന് 292 പേരുടെ ഷോർട് ലിസ്‌റ്റ് തയാറാക്കിയതോടെ പകുതി പേരും പുറത്താവുകയായിരുന്നു.
അതേസമയം, സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ അന്തിമ പട്ടികയിൽ സ്‌ഥാനം പിടിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയാണ് അർജുന്റെ അടിസ്‌ഥാന വില.
ഹർഭജൻ സിംഗ്, കേദാർ ജാദവ്, വിദേശ കളിക്കാരായ ഗ്‌ളെൻ മാക്‌സ്‌വെൽ, സ്‌റ്റീവ് സ്‌മിത്ത്, ഷാക്കിബ് അൽ ഹസൻ, മൊയീൻ അലി, സാം ബില്ലിങ്സ്, ലിയാം പ്‌ളങ്കറ്റ്, ജേസൺ റോയി, മാർക്ക് വുഡ് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്‌ഥാന വിലയായ രണ്ട് കോടിയുടെ പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ.
ഹനുമ വിഹാരിയും ഉമേഷ് യാദവും ഒരു കോടിയുടെ പട്ടികയിലെ 11 കളിക്കാരുടെ കൂട്ടത്തിൽ ഇടം നേടി. ചെന്നൈയിൽ നടക്കുന്ന വിവോ ഐപിഎൽ പ്‌ളെയർ ലേലത്തിൽ 164 ഇന്ത്യൻ കളിക്കാരും 125 വിദേശ കളിക്കാരും അസോസിയേറ്റ് നേഷൻസിലെ 3 കളിക്കാരും പങ്കെടുക്കും.
Also Read: ‘വാക്‌സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’; അമിത് ഷാ