ഇരിട്ടി: അന്തര്‍ സംസ്‌ഥാനങ്ങളെയും മലയോരത്തെയും കൂട്ടിയിണക്കുന്ന ഇരിട്ടി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. പുതിയ പാലം പണി പൂര്‍ത്തീകരിച്ചതോടെ 1933ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലത്തിന് ഇനി വിശ്രമിക്കാം. തലശ്ശേരി -വളവുപാറ റോഡ് നവീകരണ പ്രവർത്തിയുമായ് ബന്ധപ്പെട്ട് പുതുതായി നിര്‍മിക്കുന്ന ആറു പാലങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇരിട്ടി പാലം. മൂന്ന് വർഷം മുൻപ് തന്നെ പാലം പണി ആരംഭിച്ചിരുന്നു എങ്കിലും ഈ കാലയളവില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്‌താണ് പണി പൂര്‍ത്തീകരിച്ചത്.
പാലം നിര്‍മാണത്തിനിടെ, പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ടെസ്‌റ്റിങ് പൈല്‍ ഒഴുകിപ്പോയിരുന്നു. ശേഷം രാജ്യത്തെ നാല് പ്രമുഖ പാലം നിര്‍മാണ വിദഗ്‌ധരുടെ നിർദേശം അനുസരിച്ചാണ് പൈലുകളുടെ എണ്ണവും ആഴവും വര്‍ധിപ്പിച്ച് നിർമാണം വീണ്ടും ആരംഭിച്ചത്. തുടർന്ന് വന്ന കോവിഡ് ലോക്ഡൗണ്‍ പാലം പ്രവൃത്തിയിൽ വീണ്ടും വില്ലനായി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് നിർമാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചത്.
നിലവിലെ പാലത്തിലൂടെ രണ്ട് വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഒരേസമയം പോവുന്നത്. ടാറിങ് പണി പൂര്‍ത്തിയാക്കി പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ വര്‍ഷങ്ങളായി ഇരിട്ടി ടൗണ്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും.
Read also: ഇന്ത്യയിൽ നിന്ന് ലോകോത്തര നിലവാരമുള്ള സിനിമകൾ ഉണ്ടാകുന്നില്ലെന്ന് എം മുകുന്ദൻ