ദുബായ് /ജെറുസലേം/വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കാറ്റ് വീശിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും നയതന്ത്രകരാറിൽ ഏർപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലും ഗൾഫ് രാജ്യവുമായി ഇസ്രായേൽ നയതന്ത്രബന്ധത്തിന് മുൻകൈ എടുക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണഗതിയിലാക്കുവാനും വെസ്റ്റ് ബാങ്കിന്റെ പശ്ചിമേഷ്യയിലെ കടന്നു കയറ്റം അവസാനിപ്പിക്കുവാനും, പലസ്തീൻ വിഷയത്തിൽ അയവുവരുത്തുന്നതുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ ഇസ്രായേൽ കരാറിൽ അംഗീകരിച്ചുവെന്നാണ് വൈറ്റ് ഹൗസ് പ്രതിനിധികൾ വ്യക്തമാക്കുന്നത്. ജെറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്ലാം മതവിശ്വാസികൾക്ക് പ്രാർത്ഥന സൗകര്യമൊരുക്കുമെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎഇ കിരീടവകാശി മുഹമ്മദ് ബിൻ സയ്യിദ് എന്നിവർ സംയുക്തമായാണ് വാർത്താകുറിപ്പ് പുറപ്പെടുവിച്ചത്. മേഖലയിലെ മുഖ്യശത്രുവായ ഇറാന് പശ്ചിമേഷ്യയിൽ വർധിക്കുന്ന സ്വീകാര്യതയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്നാണ് കരുതപ്പെടുന്നത്.
കരാറിന്റെ തുടർച്ചയായി വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാനസർവീസ്, സുരക്ഷാകാര്യങ്ങൾ, ടെലികമ്മ്യുണിക്കേഷൻ തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പിടും. മുൻപ് 1979ൽ ഈജിപ്തുമായും, 1994ൽ ജോർദാനുമായും കരാറിലേർപ്പെട്ടിരുന്നു എങ്കിലും ഗൾഫ് മേഖലയിൽ ഇതുവരെയും ഇസ്രായേലിന്റെ ശ്രദ്ധ പതിഞ്ഞിരുന്നില്ല.
എബ്രഹാം ഒത്തുതീർപ്പ് എന്ന് പേരിട്ടിരിക്കുന്ന കരാർ ട്രംപിന്റെ വിദേശകാര്യനയത്തിന്റെ വിജയം കൂടിയായാണ് കണക്കാക്കപ്പെടുന്നത്, നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇത് ഗുണകരമാകും എന്നാണ് ട്രംപിന്റെ പ്രതീക്ഷ.