ഗാസ: പലസ്‌തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം തുടർച്ചയായ ഏഴാം ദിനവും തുടരുന്നു. 41 കുട്ടികളും 22 സ്‌ത്രീകളുമുൾപ്പടെ 150 പേരാണ് ഗാസയിൽ മാത്രം ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി താമസ കെട്ടിടങ്ങൾ തകർന്നു. ആക്രമണം ഇനിയും തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്‌തമാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഈജിപ്‌ത് മുന്നോട്ട് വെച്ച വെടിനിർത്തൽ കരാറും ഇസ്രയേൽ തള്ളി.
അസോസിയേറ്റഡ് പ്രസ്, അൽ ജസീറ ഉൾപ്പടെയുള്ള മാദ്ധ്യമ സ്‌ഥാപനങ്ങളുടെ ആസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന അൽ ജലാ ടവർ തകർത്ത ആക്രമണത്തിൽ തൊട്ടടുത്ത് താമസിച്ചിരുന്ന കുടുംബങ്ങളിലെ എട്ട് കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്‌ചയാണ് പലസ്‌തീനിലെ മിക്ക മാദ്ധ്യമങ്ങളുടെയും ആസ്‌ഥാനം പ്രവർത്തിക്കുന്ന 12 നില ടവറിന് നേരെ ഇസ്രയേൽ ബോംബറുകൾ തീ വർഷിച്ചത്. കുടുംബങ്ങൾ താമസിച്ചിരുന്ന 60 അപാർട്മെന്റുകളും ഈ കെട്ടിടത്തിലുണ്ടായിരുന്നു. മാദ്ധ്യമ സ്‌ഥാപനങ്ങളുടെ അവശ്യ വസ്‌തുക്കൾ മാറ്റാൻ സമയം ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കാതെയാണ് ഇസ്രയേൽ ആറ് തവണ ബോംബുവർഷം നടത്തിയത്.
ഇതേദിവസം തന്നെ ഗാസയിലെ പലസ്‌തീനി അഭയാർഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി സ്‌ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഹമാസ് നേതാവ് യഹ്‌യ സിൻവറിന്റെ ഗാസയിലെ വീടിന് നേരെയും ആക്രമണമുണ്ടായി. ശനിയാഴ്‌ച നടത്തിയ മറ്റൊരു ആക്രമണത്തിൽ രണ്ട് പലസ്‌തീനികൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
അതേസമയം, ആക്രമണത്തിൽ ഓഫീസ് നാമാവശേഷമായെങ്കിലും യുദ്ധകുറ്റങ്ങൾക്ക് ഇസ്രയേലിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ ഏറ്റവും പുതിയ വാർത്തകളുമായി രംഗത്തുണ്ടാകുമെന്ന് അൽ ജസീറ ചാനൽ അറിയിച്ചു.
Also Read: ഇസ്രയേൽ ക്രൂരതക്കെതിരെ കശ്‌മീർ ജനതയുടെ പ്രതിഷേധം; 21 പേർക്കെതിരെ കേസ്