ടെൽ അവീവ്: ഇസ്രയേൽ- ഗാസ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, ഹമാസ് കമാൻഡർ മഹ്‌മൂദ് അൽ-സഹറിന്റെ ഭീഷണി സന്ദേശം പുറത്ത്. ഇസ്രയേൽ ഒരു തുടക്കം മാത്രമാണെന്നും, ലോകം മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹമാസ് നേതാവ് അൽ സഹർ സന്ദേശത്തിൽ പറയുന്നു. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിയാണ് പുറത്തുവന്നത്.
ഇസ്രയേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അൽ സഹർ വീഡിയോയിൽ പറയുന്നു. ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്.
ഭൂലോകത്തിന്റെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ ഞങ്ങളുടെ കീഴിലാകും. അനീതിയും അടിച്ചമർത്തലും കൊലപാതകങ്ങളുമില്ലാത്ത ഒരു സംവിധാനമാണ് ലക്ഷ്യം. പാലസ്‌തീനികൾക്ക് എതിരെയും അറബികൾക്കെതിരെയും സിറിയ, ലെബനൻ, ഇറാഖ് രാജ്യങ്ങൾക്കെതിരെയും ഇപ്പോൾ നടക്കുന്നത് അടിച്ചമർത്തലാണെന്നും ഹമാസ് നേതാവ് പറഞ്ഞു.
അതേസമയം, ഹമാസ് നേതാവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഹമാസിലെ എലാവരും മരിച്ച മനുഷ്യരാണ്. ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിനെ പൂർണമായി നശിപ്പിക്കും. കരയുദ്ധത്തിലൂടെ ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഹമാസ് ഐഎസിനേക്കാൾ മോശമാണെന്നും നെതന്യാഹു ആരോപിച്ചു.
ഹമാസ് എന്നാൽ ദായേഷ് ആണ്. ലോകം ദായേഷിനെ അവസാനിപ്പിച്ചത് പോലെ ഞങ്ങൾ ഹമാസിനെ ഇല്ലാതാക്കും. ഹമാസിലെ എല്ലാ അംഗങ്ങളും മരിച്ച മനുഷ്യരാണ്- നെതന്യാഹു പറഞ്ഞു. ആഗോള ഭീകര സംഘടനായ ഐഎസ് ഗൾഫ് മേഖലകളിൽ ദായേഷ് എന്നാണറിയപ്പെടുന്നത്. ഐഎസിനെ ദായേഷ് വിളിക്കണമെന്ന് നേരത്തെ ഇന്ത്യയും ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും നിർദ്ദേശം നൽകിയിരുന്നു- നെതന്യാഹു പറഞ്ഞു.
അതിനിടെ, യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണമായും വിച്ഛേദിച്ചു. ഗാസയിലെ പവർ സ്‌റ്റേഷൻ അടച്ചു പൂട്ടി. അതേസമയം, ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും മറ്റു അവശ്യ വസ്‌തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർഥിച്ചു.
ഗാസയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭയുമായും ഈജിപ്‌തുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസും അറിയിച്ചു. അതിനിടെ, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്‌ഥതയിലാണ് ശ്രമം.
Most Read| കരുവന്നൂർ പദയാത്ര; നടൻ സുരേഷ് ഗോപിക്കെതിരെ കേസ്