ജറുസലേം: പലസ്‌തീനിലെ ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇസ്രയേലി പോലീസ് നടത്തിയ അതിക്രമങ്ങളാണ് പുതിയ സംഘർഷത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
‘ഗാസ സ്‌ട്രിപ്പിൽ നിന്ന് ഇസ്രയേൽ ഭാഗത്തേക്ക് ഒരു റോക്കറ്റ് പതിച്ചിരുന്നു. എന്നാൽ, അയേൺ ഡോം എയർ ഡിഫൻസ് സിസ്‌റ്റം ഈ ശ്രമം തകർത്തു’; ഇസ്രയേൽ സൈന്യം പ്രസ്‌താവനയിൽ പറയുന്നു. റോക്കറ്റ് ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽ വ്യോമസേന ഹമാസ് ആയുധ നിർമാണ കേന്ദ്രം ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തുകയായിരുന്നു.എന്നാൽ, ഹമാസിന്റെ ആന്റി-എയർക്രാഫ്‌റ്റ് ഡിഫൻസ് സംവിധാനം ഉപയോഗിച്ച് ശ്രമം തകർത്തുവെന്നും നിലവിൽ ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നും ഗാസ വ്യക്‌തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇസ്രയേൽ അൽ അഖ്‌സ പള്ളിയിൽ അതിക്രമം നടത്തിയത്. പലസ്‌തീൻ വിശ്വാസികൾക്ക് നേരെ ബലപ്രയോഗം നടത്തിയ ഇസ്രയേൽ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തുടർന്ന് പോലീസിന് നേരെ പലസ്‌തീനികൾ കല്ലേറ് നടത്തി. സംഭവത്തിൽ 120ഓളം പലസ്‌തീനികൾക്ക് പരിക്കേറ്റിരുന്നു. ചെറുത്തുനിൽക്കാൻ ശ്രമിച്ച 400ഓളം പലസ്‌തീനികളെ പള്ളിവളപ്പിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോയി.
ഒരു ഇടവേളക്ക് ശേഷം വീണ്ടും ഇസ്രയേൽ ആക്രമണം തുടങ്ങിയിരിക്കുകയാണ്. റമദാൻ തുടങ്ങിയത് മുതൽ വെസ്‌റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ ഇരുപത് പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം.
Most Read: കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; ആരോഗ്യമന്ത്രി