ടെൽ അവീവ്: പ്രത്യേക ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിർമാതാവായ എൻഎസ്ഒയ്‌ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍ സർക്കാർ. ടെല്‍ അവീവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും സ്‌ഥാപനം നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും എന്‍എസ്ഒ വ്യക്‌തമാക്കി.
ഭീകര വിരുദ്ധ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിക്ക് സൈബര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതിന് വിരുദ്ധമായി ഏതെങ്കിലും പ്രവർത്തി കമ്പനിയുടെ ഭാഗത്ത് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നാണ് ഇസ്രയേലിന്റെ തീരുമാനം.
നേരത്തെ, ഫോണ്‍ ചോര്‍ത്തലിനെ തുടർന്ന് അന്താരാഷ്‌ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയർന്നതോടെ എന്‍എസ്ഒ ഓഫിസില്‍ ഇസ്രയേല്‍ റെയ്‌ഡ് നടത്തിയിരുന്നു. ഒന്നിലധികം ഇസ്രായേൽ അന്വേഷണ ഏജന്‍സികളാണ് പരിശോധന നടത്തിയത്. ഇസ്രായേലിലെ ടെല്‍ അവീവിലെ ഓഫിസില്‍ നടന്ന പരിശോധന സംബന്ധിച്ച വാര്‍ത്ത എന്‍എസ്ഒ കമ്പനി അധികൃതര്‍ തന്നെ സ്‌ഥിരീകരിച്ചിരുന്നു. പെഗാസസ് ദുരുപയോഗം ചെയ്‌തതിന് കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്നും എന്‍എസ്ഒ വ്യക്‌തമാക്കിയിരുന്നു.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാദ്ധ്യമ സ്‌ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ, ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രായേൽ ചാര സോഫ്റ്റ് വെയർ വിലക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാദ്ധ്യമ കൂട്ടായ്‌മ വ്യക്‌തമാക്കുന്നത്.
എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്‌തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ ഏറ്റവും വലിയ പ്രത്യേകത.
2019ലാണ് പെഗാസസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് ചോർത്തൽ പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് ചില മാദ്ധ്യമങ്ങൾ വെളിപ്പെടുത്തി. പിന്നാലെ വാട്‍സ്ആപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി.
തുടർന്ന് 2019 നവംബറിൽ മറുപടി നൽകിയ വാട്ട്സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷാ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്‍സ്ആപ്പ് വിശദീകരണം നൽകി. ഫേസ്ബുക്കും വാട്‍സ്ആപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിന് ഇരയായിട്ടുണ്ട്.