കൊച്ചി: ഐഎസ്ആർഒ ചാരാക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ പോലീസ് ഉദ്യോഗസ്‌ഥരുമായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതി മുൻ ഐബി ഉദ്യോഗസ്‌ഥൻ വികെ ജയപ്രകാശ് എന്നിവരാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയത്.
സിബിഐ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാറാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതികൾ ജാമ്യഹരജിയിൽ പറയുന്നു. നിലവിലെ ആരോപണങ്ങളെല്ലാം വർഷങ്ങൾക്കു ശേഷം ഉണ്ടായതാണെന്നും ഇത് സംശയം ജനിപ്പിക്കുന്നതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ചാരക്കേസ് സമയത്ത് മജിസ്‌ട്രേറ്റ് മുൻപാകെ നൽകിയ മൊഴികളിൽ പോലീസിനെതിരെ നമ്പി നാരായണൻ അടക്കമുള്ളവർ പരാതികളൊന്നും നൽകിയിട്ടില്ലെന്നും ഹരജിയിൽ വ്യക്‌തമാക്കുന്നു. കേസിലെ പതിനൊന്നാം പ്രതിയായ വികെ ജയപ്രകാശിന്റെ അറസ്‌റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ബുധനാഴ്‌ച വരെയാണ് അറസ്‌റ്റ് തടഞ്ഞത്.
ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പോലീസ്, ഐബി ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്‌ഥരെ പ്രതിയാക്കിയാണ് എഫ്ഐആർ നൽകിയത്.
സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്‌ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്. കേസിൽ ഇന്നലെ നമ്പി നാരായണന്റെ മൊഴി രേഖപ്പടുത്തിയിരുന്നു.
Most Read: നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതിയിൽ; സർക്കാരിന്റെയും ഇടത് നേതാക്കളുടെയും അപ്പീൽ പരിഗണിക്കും