ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരും ഇടത് നേതാക്കളും സമർപ്പിച്ച അപ്പീലാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ പ്രതികൂല ഉത്തരവും, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികളും സ്‌റ്റേ ചെയ്യണമെന്ന് സർക്കാർ സർക്കാർ ആവശ്യപ്പെടും.
അതേസമയം, തന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുത് എന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച തടസഹരജിയും കോടതിക്ക് മുന്നിലെത്തും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത്.
സംസ്‌ഥാന സർക്കാരും മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ, കെ അജിത് എന്നിവരുമാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
നിയമസഭാ അംഗങ്ങൾ എന്ന നിലയിലുള്ള പരിരക്ഷ തങ്ങൾക്കുണ്ട്, അതിനാൽ നിയമസഭക്കുള്ളിൽ നടത്തിയിരിക്കുന്ന ക്രിമിനൽ പ്രവർത്തനത്തിന്റെ പേരിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ അപ്പീൽ നൽകിയത്. പബ്‌ളിക് പ്രോസിക്യൂട്ടർ ഈ കേസ് പിൻവലിക്കാൻ തീരുമാനമെടുത്തിരുന്നു. ഇത് റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇവർ വാദിക്കുന്നു. എംഎൽഎമാരെന്ന നിലയിൽ നിയമസഭയിൽ പ്രതിഷേധം നടത്തിയതിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും ഇവർ അപ്പീലിൽ പറഞ്ഞു.
നിയമസഭാ സമ്മേളനത്തിനിടെ നടന്ന സംഭവത്തിൽ കേസെടുക്കണമെങ്കിൽ സ്‌പീക്കറുടെ അനുമതി അനിവാര്യമാണ്. അനുമതിയില്ലാതെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത് തെറ്റായ നടപടിയാണ്. സഭയുടെ സവിശേഷാധികാരം നിലനിർത്താൻ കൂടിയാണ് കേസ് പിൻവലിക്കാനുള്ള തീരുമാനമെന്നും സംസ്‌ഥാന സർക്കാർ അപ്പീലിൽ പറയുന്നു.
Most Read: കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിൽ