ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരപ്രവർത്തനം സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ ഡയറക്‌ടർ ഡിസി പാഠക് പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർബി ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരൻമാർക്ക് പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസികളാണെന്ന് വ്യക്‌തമാകുമെന്നും ഇദ്ദേഹം സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ് മൂലത്തിൽ പറയുന്നു.
ഐഎസ്‌ആർഒ കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നും ശ്രീകുമാർ ആരോപിക്കുന്നു. ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ ആർബി ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലാണ് സത്യവാങ് മൂലം ഫയൽ ചെയ്‌തിരിക്കുന്നത്.
ഇന്റലിജൻസ് ബ്യൂറോ ഡയറക്‌ടർ ആയിരുന്ന ഡിസി പാഠക് 1994 ഒക്‌ടോബറിനും ഡിസംബറിനുമിടയിൽ പത്ത് റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിട്ടുണ്ട്. നിർണായകമായ പല വെളിപ്പെടുത്തലുകളും ഈ റിപ്പോർട്ടുകളിലുണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസികളുടെ പങ്ക് മനസിലാക്കാൻ ഈ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥർ നടത്തിയ ചോദ്യം ചെയ്യലിന്റെ 71 വീഡിയോ കാസറ്റുകൾ പരിശോധിക്കണമെന്നും ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരള പോലീസ് അന്വേഷണം ആരംഭിച്ച് പതിനഞ്ചാം ദിവസം കേസ് സിബിഐക്ക് കൈമാറിയതാണ്. നിരവധി തെളിവുകൾ ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം സിബിഐ പെട്ടെന്ന് അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ജസ്‌റ്റിസ് ഡികെ ജയിൻ സമിതി നമ്പി നാരായണനോട് മാത്രമാണ് സംസാരിച്ചത്. ചാരക്കേസ് അന്വേഷിച്ച ഐബി ഉദ്യോഗസ്‌ഥരോടോ പോലീസ് ഉദ്യോഗസ്‌ഥരോടോ സംസാരിച്ചിട്ടില്ല. അതിനാൽ തന്നെ ആ റിപ്പോർട് മുഖവിലയ്‌ക്ക് എടുക്കരുതെന്ന് ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
തനിക്ക് നമ്പി നാരായണനോട് മുൻവൈരാഗ്യമില്ല. ഭീഷണിപ്പെടുത്തി എന്ന വാദം തെറ്റാണ്. കസ്‌റ്റഡിയിൽ പീഡിപ്പിച്ചു എന്ന ആരോപണം നമ്പി നാരായണൻ മുൻപ് ഉന്നയിച്ചിട്ടില്ല. കസ്‌റ്റഡി പീഡനം ഉണ്ടായതായി സിബിഐയും നേരത്തെ പറഞ്ഞിട്ടില്ല. സിഐഎസ്‌എഫ് ഡയറക്‌ടർ ജനറൽ കെഎം സിങ് നടത്തിയ അന്വേഷണത്തിലും കസ്‌റ്റഡി പീഡനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ് മൂലത്തിൽ ആർബി ശ്രീകുമാർ വിശദീകരിച്ചിട്ടുണ്ട്.
Also Read: കുനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയില്ലെന്ന് റിപ്പോർട്