മിലാൻ: ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയിൽ നഴ്‌സായ ഫിലിപ വാക്‌സിൻ നൽകാനായി പതിവുപോലെ എത്തി. കുത്തിവെപ്പ് എടുക്കാൻ എത്തിയ റുസ്സോ എന്നയാളുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വെച്ചതും നഴ്‌സ് അന്തംവിട്ടു. കയ്യിലെ ചർമം റബ്ബർ പോലെ, നിറത്തിലും വ്യത്യാസം. പന്തികേട് തോന്നിയ നഴ്‌സ് കൂടുതൽ പരിശോധനക്ക് മുതിരുന്നതിന് മുൻപ് തന്നെ റുസ്സോ സത്യം വെളിപ്പെടുത്തി. ഒപ്പം ഒരു അപേക്ഷയും.
‘സഹോദരി, ഇതാരോടും പറയരുത്. യഥാർഥ കൈ ഇതിനടിയിലുണ്ട്. ഈ കാണുന്ന സിലിക്കൺ പ്രോസ്‌തെറ്റിക്കിൽ കുത്തിവെച്ച് നിങ്ങൾ എന്നെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അർഹനാക്കണം’.; റുസോ ഫിലിപയോട് പറഞ്ഞു. പക്ഷേ, സംഭവം റിപ്പോർട് ഫിലിപ റിപ്പോർട് ചെയ്‌തതോടെ റുസോയെ ‘കയ്യോടെ’ പൊക്കി. അറസ്‌റ്റിലായ ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്നാണ് വിവരം.
ഡെന്റിസ്‌റ്റായ 57കാരൻ റുസോയെ നേരത്തെ വാക്‌സിൻ എടുക്കാത്തതിനെ തുടർന്ന് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്ന് ഇറ്റലിയിലെ റസ്‌റ്റോറന്റുകളിലും തിയേറ്ററുകളിലും ഉൾപ്പടെ പ്രവേശനത്തിന് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വാക്‌സിൻ വിരോധിയായ റുസോ അൽപം കടന്ന ‘കൈ’ പ്രയോഗിക്കുകയായിരുന്നു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്‌തമാക്കുകയാണ് അധികൃതർ. വാക്‌സിനേഷൻ പൂർത്തിയാക്കുക എന്നതാണ് മിക്ക രാജ്യങ്ങളും നൽകുന്ന നിർദ്ദേശം. അതീവ വ്യാപനശേഷിയുള്ളതിനാൽ ഒമൈക്രോണിനെതിരെ ജാഗ്രത പുലർത്തണമെന്നും ജനങ്ങൾ മടിച്ചുനിൽക്കാതെ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും അധികൃതർ പറയുന്നു.
Also Read: കർഷക സമരം തുടരും; കർഷകരുടെ യോഗത്തിൽ തീരുമാനമായി