വാഷിങ്ടൺ : കോവിഡ് വ്യാപനം നിലവിൽ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ലോകരാജ്യങ്ങളിൽ വ്യാപകമാകുന്ന പശ്‌ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ.
ലോകത്ത് 111 രാജ്യങ്ങളിലാണ് ഇതുവരെ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ലോകമെമ്പാടും വ്യാപിക്കുന്ന പ്രബലമായ ഒരു തരംഗമായി ഇത് മാറുമെന്നും, അല്ലെങ്കിൽ ഇതിനോടകം തന്നെ മാറിക്കഴിഞ്ഞുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. കൂടാതെ ഇതിനേക്കാൾ വ്യാപനശേഷിയുള്ള വകഭേദങ്ങൾ ഇനി ഉണ്ടാകാമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
പ്രതിരോധ കുത്തിവെയ്‌പ് ഉയർത്തിയതോടെ യൂറോപ്പിലും വടക്കൻ അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണത്തിലും മരണങ്ങളിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ആഗോളതലത്തിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ കോവിഡ് വ്യാപനം ഉയരുകയാണെന്നും സംഘടന അറിയിച്ചു. കഴിഞ്ഞ 4 ആഴ്‌ചകളായി കോവിഡ് കേസുകളിൽ വലിയ വർധന ഉണ്ടാകുന്നുണ്ട്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനമാകാം ഇതിന് കാരണമെന്ന് അധികൃതർ വ്യക്‌തമാക്കി.
കോവിഡ് പ്രതിരോധത്തിനായി വാക്‌സിനേഷൻ പ്രധാനമാണ്. എന്നാൽ കോവിഡ് വാക്‌സിനുകളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഞെട്ടിപ്പിക്കുന്ന അസമത്വമാണ് ഉള്ളതെന്നും ടെഡ്രോസ് അഥനോം വ്യക്‌തമാക്കി. ഈ അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങൾ വൈറസിനെതിരെ പോരാടുന്നതിന് പ്രത്യേക സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read also : രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രം; ഇനിയും തുടരണോ? സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം