ന്യൂഡെൽഹി: ശനിയാഴ്‌ച ആരംഭിക്കുന്ന ദ്വിദിന ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയിലെത്തും. കഴിഞ്ഞ വർഷം ചുമതലയേറ്റ ശേഷം കിഷിദയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്, കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്‌ചയും കൂടിയാണിത്. അവസാനമായി ഇന്ത്യ-ജപ്പാൻ ഉച്ചകോടി നടന്നത് 2018ൽ ടോക്കിയോയിലാണ്.
ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തെ യുക്രൈൻ ചെറുക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദർശനം. ലോക രാഷ്‌ട്രങ്ങളുടെ വിമർശനത്തിനും ശിക്ഷാ നടപടികൾക്കും കാരണമായ ആക്രമണങ്ങൾക്കിടയിൽ ടോക്കിയോ, മോസ്‌കോയുടെ ‘ഏറ്റവും പ്രിയപ്പെട്ട രാഷ്‌ട്ര പദവി’ റദ്ദാക്കിയതായി റിപ്പോർട് ഉണ്ടായിരുന്നു. റഷ്യയുടെ സെൻട്രൽ ബാങ്കുകളുമായുള്ള ഇടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജപ്പാൻ പ്രധാനമന്ത്രി എച്ച്ഇ ഫ്യൂമിയോ കിഷിദ 14ആമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2022 മാർച്ച് 19-20 വരെ ഡെൽഹിയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്‌ചയായിരിക്കും ഉച്ചകോടി.,”- വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്‌ച പ്രസ്‌താവനയിൽ പറഞ്ഞു:
“ഇന്ത്യയും ജപ്പാനും തമ്മിൽ ബഹുമുഖ സഹകരണമുണ്ട്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സുസ്‌ഥിരതക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടു പോകുന്നതിനായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യാനും ശക്‌തിപ്പെടുത്താനും ഉച്ചകോടി ഇരുപക്ഷത്തിനും അവസരമൊരുക്കും,” വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
കിഷിദയുടെ മുൻഗാമിയായ ഷിൻസോ ആബെ പ്രധാനമന്ത്രി ആയിരുന്നപ്പോൾ പലതവണ മോദിയെ കണ്ടിരുന്നു. 2017ൽ മോദിയുടെ സ്വന്തം സംസ്‌ഥാനമായ ഗുജറാത്ത് ആബെ സന്ദർശിച്ചിരുന്നു. തൊട്ടടുത്ത വർഷം പ്രധാനമന്ത്രി മോദി ജപ്പാൻ സന്ദർശിക്കുകയും ചെയ്‌തിരുന്നു.
Most Read: ‘കശ്‌മീർ ഫയല്‍സ്’ സത്യത്തെ വളച്ചൊടിക്കുന്നു; ഒമര്‍ അബ്‌ദുല്ല