ന്യൂഡെൽഹി: ജവാദ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി ഒഡീഷയിൽ ഇന്ന് തീരം തൊടുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വിവിധ സംസ്‌ഥാനങ്ങളിൽ കനത്ത മഴക്ക് കാരണമാകുമെന്ന് പ്രവചിച്ചിരുന്നതാണ് ജവാദ് ചുഴലിക്കാറ്റ്. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഇന്ന് ഉച്ചക്ക് ശേഷം ഒഡീഷയിലെ പുരിയിൽ തീരം തൊടുമെന്നാണ് വ്യക്‌തമാക്കിയിരുന്നത്.
കൂടാതെ റെഡ് അലർട് പ്രഖ്യാപിച്ച ആന്ധ്രാപ്രദേശിലെ വടക്കൻ തീരത്തുള്ള മൂന്ന് ജില്ലകളിൽ ഉൾപ്പടെ ഇന്നലെ മിതമായ മഴയാണ് ലഭിച്ചത്. ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം എന്നീ ജില്ലകളിലെ 94,000 ത്തോളം പേരെയാണ് മുൻകരുതലിന്റെ ഭാഗമായി മാറ്റി പാർപ്പിച്ചത്. അതേസമയം 12 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുമെന്ന് നേരത്തെ തന്നെ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
ജവാദ് തീരം തൊടുന്നതിന് ഒപ്പം തന്നെ തമിഴ്‌നാട്ടിലെ തെക്കൻ മേഖലകളിലുള്ള 6 ജില്ലകളിൽ ശക്‌തമായ മഴ മുന്നറിയിപ്പും നേരത്തെ നൽകിയിരുന്നു. കൂടാതെ ജവാദിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് കേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: ഒമൈക്രോൺ; കൂടുതൽ പരിശോധന ഫലം ഇന്ന്, സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്