ഗുവാഹത്തി: അസമിൽ ജെഇഇ പരീക്ഷയിൽ ആൾമാറാട്ടം നടത്തി വിദ്യാർഥി ഒന്നാം സ്‌ഥാനത്തെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗ്ളോബൽ എഡ്യു ലൈറ്റ് എന്ന കോച്ചിങ് സെന്ററിന്റെ ഉടമ ഭാർഗവ് ദേകയാണ് അറസ്‌റ്റിലായത്. ഗുവാഹത്തി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് അസം പോലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടുണ്ട്.
സംസ്‌ഥാനത്തെ ജെഇഇ പരീക്ഷയിൽ ഒന്നാം സ്‌ഥാനം നേടിയ നീൽ നക്ഷത്ര ദാസ് എന്ന വിദ്യാർഥിയുടെ ഫോൺ സംഭാഷണം ചോർന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. തനിക്ക് പകരം മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്ന് ഇയാൾ തന്റെ സുഹൃത്തിനോട് സമ്മതിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. പിന്നാലെ, പോലീസിൽ പരാതിയെത്തിയതോടെ സംഭവം വിവാദമായി. കേസിൽ നീൽ നക്ഷത്ര ദാസ്, പിതാവ് ഡോ.ജ്യോതിർമയി ദാസ്, പരീക്ഷാ കേന്ദ്രത്തിലെ ഇൻവിജിലേറ്റർ എന്നിവരുൾപ്പടെ ഏഴ് പേരെയാണ് പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്. പരീക്ഷയിൽ ആൾമാറാട്ടത്തിനായി വിദ്യാർഥിയുടെ ഡോക്‌ടർമാരായ മാതാപിതാക്കൾ 20 ലക്ഷം രൂപ വരെ നൽകിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: ബാങ്കുകളിൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും ചാർജ് വരുന്നു
കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.ഇതിന്റെ ഭാഗമായി നാഷണൽ ടെസ്‌റ്റിങ് ഏജൻസിയെയും (എൻടിഎ) പോലീസ് സമീപിച്ചിട്ടുണ്ട്. ജെഇഇ പരീക്ഷ രാജ്യമെമ്പാടും സംഘടിപ്പിക്കുന്നത് എൻടിഎയാണ്. അസമിൽ നടന്ന പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ടാറ്റ കൺസൾട്ടൻസി സർവീസസ് എന്ന കമ്പനിയെ എൻടിഎ നിയോഗിച്ചിരുന്നു. ഇതിൽ രണ്ട് ജീവനക്കാർ ഉൾപ്പടെയാണ് അറസ്‌റ്റിലായത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വിശദാംശങ്ങൾ തേടി പോലീസ് എൻടിഎയെ സമീപിച്ചിരിക്കുന്നത്.