ന്യൂഡെൽഹി: ബാങ്കുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുള്ള നടപടിക്രമങ്ങൾ ഇതിനോടകം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്‌സിസ് ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങിയവയാണ് ചാർജ് ഈടാക്കാൻ ഒരുങ്ങുന്ന ബാങ്കുകൾ. ബാങ്ക് ഓഫ് ബറോഡ നവംബറിൽ തന്നെ പ്രത്യേക തുക ഈടാക്കി തുടങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
പ്രതിമാസം മൂന്ന് തവണ ബാങ്കിൽ നിന്നും പണം പിൻവലിക്കൽ സൗജന്യമായിരിക്കും. അതിനു ശേഷം 150 രൂപ വീതം ചാർജ് ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. പണം നിക്ഷേപിക്കുമ്പോഴും മൂന്ന് തവണ സൗജന്യമായിരിക്കും. പിന്നീട് ഓരോ തവണയും 40 രൂപ വീതം നൽകണം.
Read also:ലോകാരോഗ്യ സംഘടനാ തലവന്‍ സ്വയം നിരീക്ഷണത്തില്‍
കറന്റ് അക്കൗണ്ടുകൾക്കും ഓവർ ഡ്രാഫ്റ്റിനും നിയന്ത്രണങ്ങളുണ്ട്. കറന്റ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ് ഈടാക്കും. ഓവർ ഡ്രാഫ്റ്റിനും പ്രത്യേക ചാർജ് നൽകേണ്ടിവരുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ചാർജ് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിനെതിരെ ശക്‌തമായ വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.