ജനീവ: ഡബ്‌ള്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
10 ദിവസത്തെ ക്വാറന്റീനില്‍ വീട്ടിലിരുന്ന് തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാൻ സാധിക്കുമെന്നും കോവിഡിനെ ഒന്നിച്ച് നേരിടാന്‍ ലോകാരോഗ്യ സംഘടനയും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. മരണസംഖ്യ പന്ത്രണ്ട് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാം സ്‌ഥാനത്ത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു.
Read also: ഫ്രാന്‍സിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം; രണ്ട് മരണം