തൃശൂർ: നിയമസഭാ സ്‌പീക്കർ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ മിണാലൂരിൽ വെച്ചാണ് പ്രതി പ്രവീണ്‍ ബാലചന്ദ്രനെ പോലീസ് പിടികൂടിയത്. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പക്കൽ നിന്ന് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്നാണ് കേസ്.
അർധരാത്രി മിണാലൂരിലെ അപ്പാർട്മെന്റ് വളഞ്ഞ് നാടകീയമായാണ് തൃശൂർ പോലീസ് പ്രതിയെ പിടികൂടിയത്. പാലക്കാട് സ്വദേശിയായ പ്രവീണിനെതിരെ നേരത്തെയും സമാനമായ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സ്‍പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടെന്ന് കാണിച്ച് തട്ടിപ്പിനുപയോഗിച്ച വ്യാജ ഇ- മെയിലും പോലീസ് കണ്ടെടുത്തു.
പോലീസ് തിരയുന്നുണ്ടെന്ന് മനസിലാക്കിയ ഇയാൾ ഒളിവിലായിരുന്നു. ശേഷം കോട്ടയം പോലീസിൽ നിന്നാണ് ഇയാളുടെ ഒളിയിടം സംബന്ധിച്ച വിവരം തൃശൂർ മെഡിക്കൽ കോളേജ് പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ അർധരാത്രി അപ്പാർട്മെന്റ് വളഞ്ഞ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. രാത്രി തന്നെ തൃശൂർ മെഡിക്കൽ കോളേജ് പോലീസ് പ്രവീണിനെ ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഇയാളെ കോട്ടയം പോലീസിന് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്‌തി എത്രത്തോളമുണ്ടെന്ന് മനസിലാകൂ എന്ന് പോലീസ് പറഞ്ഞു.
വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 10,000 രൂപയാണ് ഇയാൾ ഉഴവൂർ സ്വദേശിനിയിൽ നിന്ന് തട്ടിയെടുത്തത്. ജോലി ലഭിക്കാതായതോടെ പെൺകുട്ടി സ്‍പീക്കറുടെ ഓഫീസിൽ വിളിച്ച് പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് സ്‌പീക്കർ എംബി രാജേഷ് പരാതി ഡിജിപിക്കും കോട്ടയം എസ്‌പിക്കും കൈമാറുകയായിരുന്നു. കോട്ടയത്ത് ഗാന്ധിനഗർ സ്‌റ്റേഷൻ പരിധിയിലാണ് ഈ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
പ്രതിയെ നിലവിൽ ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിൽ സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. പിടിയിലായതിന് പിന്നാലെ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വന്നിട്ടുണ്ടെന്നാണ് വിവരം.
Also Read: ക്രിമിനല്‍ സംഘങ്ങൾക്ക് പാർട്ടി സംരക്ഷണം; കുറ്റപ്പെടുത്തി വിഡി സതീശന്‍