തൃശൂര്‍: ക്രിമിനല്‍ സംഘങ്ങൾക്കും സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങൾക്കും സ്‍ത്രീപീഡകർക്കും സംരക്ഷണം നൽകുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഓരോ ക്രിമിനല്‍ കേസുകള്‍ പുറത്തുവരുമ്പോഴും പ്രതികളാകുന്നതായി കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. രാമനാട്ടുകരയിലെ സ്വര്‍ണ കള്ളക്കടത്ത് പ്രതികള്‍ക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച് നിലപാട് വ്യക്‌തമാക്കണം. ഒരുപരിധി കഴിഞ്ഞാല്‍ അന്വേഷണം മരവിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലേക്ക് 450 അപേക്ഷകൾ ലഭിച്ചപ്പോൾ 100 പേരെ മാത്രം അഭിമുഖത്തിന് വിളിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടും, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നും റാങ്കുകള്‍ നല്‍കി ആ നിയമനത്തെ മുഴുവന്‍ അട്ടിമറിച്ചു. കൊലപാതകങ്ങളെ പരസ്യമായി പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
Read also: മൊഴി ആവര്‍ത്തിച്ച് കിരണ്‍ കുമാര്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും