കൊല്ലം: വിസ്‌മയ കേസില്‍ മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. പെൺകുട്ടി ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് പ്രതി. ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു എന്ന് കിരൺ സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
വിസ്‌മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ബന്ധുക്കളെ ഭയന്നാണ് അവിടെ നിന്നു കടന്നു കളഞ്ഞതെന്ന് കിരണ്‍ പറയുന്നു. ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവര്‍ക്കുമ്പോഴും ഏറെ നേരം വിസ്‌മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടവലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും ഇയാൾ മറുപടി നല്‍കിയില്ല.
കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത് വിസ്‌മയയുടെ കുടുംബത്തോടാണ്. കാറിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കുടുംബം പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാട്ടി. തന്റെ എതിര്‍പ്പ് അവഗണിച്ച് വിസ്‌മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. വിസ്‌മയയുടെ ബന്ധുക്കള്‍ അധിക്ഷേപിച്ച് സംസാരിച്ചത് കൊണ്ടാണ് ജനുവരി രണ്ടിന് പെണ്‍കുട്ടിയുടെ വീടിന് മുന്‍പില്‍ സംഘര്‍ഷമുണ്ടാക്കേണ്ടി വന്നത് എന്നും കിരണ്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് മറുപടി നല്‍കി.
എന്നാല്‍ പെൺകുട്ടിയുടേത് തൂങ്ങി മരണമാണെന്ന മൊഴി അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. കൂടാതെ ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തു വരേണ്ടതുമുണ്ട്.
Read also: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും