കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.
മുൻ മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ജാമ്യത്തിനുള്ള തുക നാശ നഷ്‌ടത്തിന്റെ 50 ശതമാനമായി നിശ്‌ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ജോജു ജോർജിനെതിരെ മഹിളാ കോൺഗ്രസ് നൽകിയ പരാതിയിൽ പോലീസ് കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് മരട് പോലീസ് സ്‌റ്റേഷനിലേക്ക് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും. അടിയന്തിരമായി കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്റെ പോസ്‌റ്റർ നീക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്ധനവില വർധനക്കെതിരെ വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ ജോജു രംഗത്ത് വന്നതിന് പിന്നാലെയാണ് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചത്. തുടർന്ന് കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡണ്ട് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.
Also Read: ആർ ഹരികുമാർ ഇന്ത്യൻ നാവിക സേനയുടെ പുതിയ തലവൻ