ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമയിൽ രണ്ട് മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ സേനയുടെ മർദ്ദനം. ഇന്നലെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ മർദ്ദനം ഉണ്ടായത് എന്നാണ് ആരോപണം. ഒരു ന്യൂസ് പോർട്ടലിൽ ജോലി ചെയ്യുന്ന മൾട്ടി മീഡിയ ജേർണലിസ്റ്റ് കമ്രാൻ യൂസഫ്, ഫ്രീലാൻസറായ ഫൈസൽ ബഷീർ എന്നിവരെയാണ് പുൽവാമയിലെ മർവാൾ കാകപോര ഗ്രാമത്തിൽ വെടിവയ്‌പ് നടന്ന സ്ഥലത്തിന് സമീപത്തു വച്ച് സുരക്ഷാ സേന മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് വലതു കാലിന് ഒടിവ് പറ്റിയ യൂസഫിനെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിത്രമെടുത്ത് പോകാൻ തുടങ്ങിയ തങ്ങളുടെ അടുത്തേക്ക് സുരക്ഷാ സേന ഉദ്യോഗസ്ഥർ ഓടിയെത്തുകയും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ മർദ്ദിക്കുകയും ആയിരുന്നുവെന്ന് യൂസഫ് പറഞ്ഞു. കാരണമില്ലാതെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് ബഷീറും പ്രതികരിച്ചു. തന്നെ മർദ്ദിക്കുകയും കാമറ തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു, തുടർന്ന് തന്റെ പുറകിൽ ഉണ്ടായിരുന്ന യൂസഫിനെയും മർദ്ദിച്ചുവെന്നും ബഷീർ പറഞ്ഞു.
Related News: പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് പരിക്കേറ്റു
അതേസമയം, സംഭവത്തെക്കുറിച്ച് ഇൻസ്‌പെക്‌ടർ ജനറൽ വിജയ് കുമാർ പ്രതികരിച്ചില്ല, പുൽവാമ പോലീസ് സൂപ്രണ്ട് ആശിഷ് കുമാർ മിശ്രയെ ബന്ധപ്പെടണമെന്ന് മാത്രമായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി.