മലപ്പുറം: സിൽവർ ലൈൻ പദ്ധതി മലപ്പുറം ജില്ലയിൽ യാഥാർഥ്യമാകുമ്പോൾ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക. നിലവിലെ അലൈൻമെന്റ് പ്രകാരം കെ റെയിലിന് ആവശ്യമായ ഭൂമി പരപ്പനങ്ങാടി നഗരത്തിൽ നിന്ന് വിട്ടുകൊടുക്കേണ്ടതായി വരുമെന്നാണ് സൂചന. ജില്ലയിൽ 54 കിലോമീറ്റർ പാതക്കായി മൂന്ന് താലൂക്കുകളിൽ നിന്നായി 108 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ജില്ലയിലെ കെ റെയിൽ സ്‌റ്റേഷന് വേണ്ടി തിരൂർ താനാളൂർ വില്ലേജിലെ വലിയപാടത്താണ് ഭൂമി ഏറ്റെടുക്കുന്നത്.
ഡിപിആർ പ്രകാരം ജില്ലാ അതിർത്തിയായ കടലുണ്ടി മുതൽ തിരുന്നാവായ വരെ നിലവിലെ റെയിൽവേ ട്രാക്കിന് സമാന്തരമായാണ് പാതയുടെ അലൈൻമെന്റ്. തിരുന്നാവായ മുതൽ തൃശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചങ്ങരംകുളം വരെ ഇതിൽ മാറ്റം വരും. നിലവിലെ അലൈൻമെന്റ് പ്രകാരം പാത വന്നാൽ പരപ്പനങ്ങാടി നഗരം പൂർണമായും ഇല്ലാതാകുമെന്നാണ് ആശങ്ക. റെയിൽവേയുടെ കൈവശമുള്ള ഭൂമി കഴിഞ്ഞ് കെ റെയിലിനായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ നഗരഹൃദയത്തിലായിരിക്കും ഭൂമി കണ്ടത്തേണ്ടി വരിക.
250 ലധികം വീടുകളും, നഗരത്തിലെ വ്യാപാര-വാണിജ്യ സമുച്ചയങ്ങളും ഇതോടെ ഇല്ലാതാകും. അതേസമയം, ചരിത്ര പ്രാധാന്യമുള്ള നഗരത്തെ ഇല്ലാതാക്കുന്ന വിധം പദ്ധതിയുമായി മുന്നോട്ട് പോയാൽ അംഗീകരിക്കാൻ ആവില്ലെന്നാണ് നാട്ടുകാരുടെ പൊതുവികാരം. പുനരധിവാസത്തിന് സമീപത്ത് പകരം ഭൂമി ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. കെ റെയിൽ സ്‌റ്റേഷൻ സ്‌ഥാപിക്കാൻ കണ്ടെത്തിയ വലിയപാടം പ്രദേശം നിരവധി വയലും കരഭൂമിയും ഉൾപ്പെട്ടതാണ്. ഇതുവഴി പാത കടന്നുപോയാൽ ഗുരുതര പാരിസ്‌ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ആക്ഷേപമുണ്ട്.
Most Read: 3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം