തിരുവനന്തപുരം: കേരള പോലീസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. 3000ത്തിലേറെ പേരാണ് നിലവിൽ രോഗബാധിതരായിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുക്കാനായി കോവിഡ് പരിശോധനക്ക് വിധേയരാവർക്കും രോഗം സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും ബദൽ ക്രമീകരണം ഒരുക്കാത്തതിലും പരിശീലനം മാറ്റാത്തതിലും പ്രതിഷേധം ശക്‌തമാവുകയാണ്.
തിങ്കളാഴ്‌ച മാത്രം 484 പോലീസുകാരാണ് കോവിഡ് ബാധിതരായത്. ഇന്നലെയും 400ഓളം പേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസമായി ശരാശരി മുന്നൂറിലേറെ പേർ രോഗികളായതോടെയാണ് സേനയിലെ കോവിഡ് ബാധിതരുടെ എണ്ണം 3000ത്തിന് മുകളിലേക്ക് ഉയർന്നത്. ഒരേ സമയം ഇത്രയധികം പോലീസുകാർ രോഗബാധിതരാകുന്നത് ഇതാദ്യമാണ്.
സ്‌റ്റേഷൻ ഡ്യൂട്ടിയിലുള്ളവരാണ് രോഗികളിൽ ഏറെയും. പല സ്‌റ്റേഷനുകളിലും സിഐയും എസ്‌ഐയും രോഗികളായതോടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ശബരിമലയിൽ മകരവിളക്ക് ഡ്യൂട്ടി കഴിഞ്ഞെത്തിയവരിൽ കൂട്ടത്തോടെ രോഗം സ്‌ഥിരീകരിച്ചതിനാൽ ക്യാംപുകളിലും രോഗവ്യാപനം രൂക്ഷമാണ്. എറണാകുളത്തും തിരുവനന്തപുരത്തും റിപ്പബ്‌ളിക് ദിന പരേഡിന് തയ്യാറെടുത്തവർ പോലും രോഗികളായതോടെ അവസാന നിമിഷം പകരം ആളെ കണ്ടെത്തേണ്ടി വന്നു.
അതേസമയം, പരാതികൾ ഓൺലൈനാക്കുക, കുട്ടികളുള്ള വനിതാ പോലീസുകാർക്കും മറ്റ് രോഗങ്ങളുള്ളവർക്കും ഡ്യൂട്ടി ഒഴിവാക്കുക, വാഹനപരിശോധന നിർത്തിവെക്കുക തുടങ്ങിയ ക്രമീകരണങ്ങൾ രോഗവ്യാപനം തടയാൻ ഏർപ്പെടുത്തണമെന്ന് പോലീസ് സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഡിജിപിയുടെ നിർദ്ദേശമില്ലാത്തതും ആൾക്ഷാമവുമാണ് തടസം. പേരൂർക്കട എസ്‌എപി ക്യാംപിലടക്കം പരിശീലനങ്ങളും തുടരുന്നുണ്ട്. ഇതിനെതിരെ സേനയിൽ പ്രതിഷേധം ഉയർന്ന് വരികയാണ്.
Also Read: ദിലീപിനെതിരായ ഗൂഢാലോചന കേസ്; അഭിഭാഷകനെ ചോദ്യം ചെയ്‌തു