ന്യൂഡെൽഹി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിൽ സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാൻ തയ്യാറാവാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചര്‍ച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെന്നും ഇംഗ്ളീഷ് വാര്‍ത്താ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ വ്യക്‌തമാക്കുന്നു.
ആശയപരമായി എതിര്‍ ഭാഗത്തുള്ളവര്‍ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിര്‍ക്കുക എന്ന മനോഭാവം അംഗീകരിക്കാനാകില്ല. ബിജെപി ഇതാണ് നിരന്തരം ചെയ്‌തുകൊണ്ടിരിക്കുന്നത്. യുഡിഎഫിനും എല്‍ഡിഎഫിനും ഇതുതന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന്റെ പിന്തിരിപ്പന്‍ തീരുമാനങ്ങളെ ഞാന്‍ എതിര്‍ത്തിരുന്നു.
എന്നാല്‍ കെ-റെയില്‍ വിഷയത്തില്‍ എന്റെ ചില സഹപ്രവര്‍ത്തകര്‍ ശത്രുവിനെ സഹായിച്ചു എന്ന പേരില്‍ എന്ന തള്ളിപ്പറഞ്ഞു. സിപിഎം വക്‌താവ് തന്ത്രപരമായി എന്നെ അഭിനന്ദിച്ചു. പല വിഷയങ്ങളിലും ഞാന്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും എതിര്‍ത്തിട്ടുണ്ട് എന്നത് മറന്ന് ഞാന്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു എന്നതു മാത്രമായി ചുരുക്കി.
കെ-റെയില്‍ പദ്ധതിയെ കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തില്‍ നിലപാട് എടുക്കാനാകില്ല. അങ്ങനെയൊരു പഠനം നടക്കാതിരുന്നതിനാലാണ് യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ താന്‍ ഒപ്പുവെക്കാതിരുന്നത്. കണ്ണടച്ച് ഒരു പദ്ധതിയെയും എതിര്‍ക്കുന്നത് ജാനാധിപത്യത്തില്‍ സ്വാഗതാര്‍ഹമായ നിലപാടല്ല; ശശി തരൂർ ചൂണ്ടിക്കാട്ടി.
Read also: രാഷ്‌ട്രീയ കൊലപാതകം; ആലപ്പുഴയിൽ നാളെ സര്‍വകക്ഷി യോഗം