ആലപ്പുഴ: രാഷ്‌ട്രീയ കൊലപാതകത്തെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്‌ടമായ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കലക്‌ടര്‍. തിങ്കളാഴ്‌ച വൈകീട്ട് മൂന്നിന് കലക്‌ടറേറ്റിലാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനത്തുടനീളം ജാഗ്രതാനിര്‍ദേശവും നല്‍കിയിരിക്കുകയാണ്.
ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിനെ വാഹനമിടിച്ചു വീഴ്‌ത്തി വെട്ടികൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയില്‍ രണ്ടാമത്തെ കൊലപാതകം നടന്നത്. ഒബിസി മോർച്ച സംസ്‌ഥാന സെക്രട്ടറി രഞ്‌ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഒരുസംഘം ആക്രമികൾ വീട്ടിൽകയറി രഞ്‌ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മൽസരിച്ച സ്‌ഥാനാർഥി കൂടിയാണ് രഞ്‌ജിത്.
Read also: വിസി പുനർനിയമനം; വിവാദം അനാവശ്യമെന്ന് മന്ത്രി ആർ ബിന്ദു