കണ്ണൂർ: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സണുമായി തനിക്ക് ബന്ധമുണ്ടെന്ന പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫിസുമാണെന്ന് സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരാതിക്കാരനെ വിളിച്ചിരുന്നുവെന്നാണ് അറിയുന്നത്. ഇത് എന്തിനാണെന്ന് പറയണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം രാജിവെക്കുമെന്നാണ് സുധാകരൻ വ്യക്‌തമാക്കിയത്. ഡോക്‌ടര്‍ എന്ന നിലയിൽ മാത്രമാണ് മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് ബന്ധമുള്ളൂ എന്നും ട്രീറ്റ്മെന്റിന് പോയപ്പോഴുള്ള ചിത്രമായിരിക്കും പുറത്തുവന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം മോന്‍സന്‍ മാവുങ്കലിനെ സഹായിക്കാനായി സുധാകരന്‍ എംപി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ് പറയുന്നത്.
2018 നവംബര്‍ 22ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്‌ച നടന്നെന്നും പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നും പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പുരാവസ്‌തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്. പുരാവസ്‌തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സന്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലേലം ചെയ്‌തെടുത്ത പുരാതന വസ്‌തുക്കളാണ് തന്റെ കൈവശം ഉള്ളതെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇവയിൽ പലതും തിരുവനന്തപുരത്തുള്ള ആശാരി നിർമിച്ചു നൽകിയതാണ് എന്നായിരുന്നു പോലീസ് കണ്ടെത്തൽ.
Read also: ഹിന്ദു ക്ഷേത്രം സംരക്ഷിക്കണം; കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം