ന്യൂഡെല്‍ഹി: ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയാണെന്ന പരാതിയുമായി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം. ജാമിയ നഗറിലെ നൂര്‍നഗറില്‍ സ്‌ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രം തകര്‍ത്ത് വര്‍ഗീയ കലാപം സൃഷ്‌ടിക്കാന്‍ കയ്യേറ്റ മാഫിയ ശ്രമം നടത്തുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. ഇവരിൽ നിന്നും ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂര്‍നഗറിലെ മുസ്‌ലിം വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
1970ൽ നിർമിച്ച ക്ഷേത്രത്തിൽ പൂജകളും കീര്‍ത്തനങ്ങളും ഇതുവരെ തടസമില്ലാതെ തുടര്‍ന്നു വരികയാണ്. എട്ടോ പത്തോ വിഗ്രഹങ്ങളും ക്ഷേത്രത്തില്‍ സ്‌ഥാപിക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ കയ്യേറ്റ മാഫിയ ക്ഷേത്രം തകര്‍ക്കാനും ഭൂമി കയ്യേറാനും ശ്രമിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്. പ്രദേശത്ത് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു വില്‍ക്കാനായി വര്‍ഗീയ കലാപമുണ്ടാക്കി സ്‌ഥലം ഒഴിപ്പിക്കാനാണ് കയ്യേറ്റ മാഫിയ ശ്രമിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുണ്ട്.
തുടർന്ന് പരാതിയില്‍ പറയുന്നത് പ്രകാരം പ്രദേശത്ത് നിയമവിരുദ്ധമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജസ്‌റ്റിസ് സഞ്‌ജീവ് സച്ച്ദേവ ഉത്തരവിട്ടു. ക്ഷേത്രം സംരക്ഷിക്കണമെന്നും പ്രദേശത്ത് ക്രമസമാധന നില ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read also: പുതിയ പ്രഭാതം കൊണ്ടുവരണം; മമതയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ്