ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്‌ത്തി ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറൊ. കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നെലെയാണ് ലൂസിഞ്ഞോയുടെ പ്രതികരണം. കോണ്‍ഗ്രസില്‍ തനിക്ക് ഒരുപാട് കഷ്‌ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടെന്നും ഗോവക്കാരുടെ കഷ്‌ടതകള്‍ അവസാനിപ്പിക്കാൻ മമത ബാനര്‍ജിക്ക് സാധിക്കുമെന്നുമാണ് ലൂസിഞ്ഞോ പറയുന്നത്. നവേലിം മണ്ഡലത്തിലെ എംഎല്‍എ സ്‌ഥാനം രാജി വെച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഇതുവരെ നിശബ്‌ദത പാലിച്ച് എല്ലാം ഞാന്‍ സഹിച്ചു. ഞാന്‍ ഇത്രമാത്രം കഷ്‌ടപ്പാടുകള്‍ അനുഭവിക്കുന്നു എങ്കിൽ കോണ്‍ഗ്രസിന് വോട്ട് ചെയ്‌ത ഗോവക്കാരുടെ അവസ്‌ഥ ചിന്തിച്ചുനോക്കൂ. ഈ കഷ്‌ടപ്പാടുകള്‍ അവസാനിപ്പിക്കണം. ഗോവയില്‍ പുതിയ പ്രഭാതം കൊണ്ടുവരണം”-അദ്ദേഹം പറഞ്ഞു. സ്‍ത്രീ ശാക്‌തീകരണത്തിന്റെയും തെരുവ് പോരാളിയുടെയും പ്രതീകമാണ് മമത ബാനര്‍ജിയെന്നും ലൂസിഞ്ഞോ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വവുമായുള്ള തർക്കമാണ് ലൂസിഞ്ഞോയുടെ തീരുമാനത്തിന് പിന്നിലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Read also: എം സ്വരാജിന്റെ തോൽവി; പ്രാദേശിക ഘടകത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്‌ഥാന നേതൃത്വം