തിരുവനന്തപുരം : സംസ്‌ഥാനത്ത് കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റു. കെപിസിസി ആസ്‌ഥാനമായ ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ വച്ചാണ് ചടങ്ങ് നടന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുധാകരന് ഒപ്പം മൂന്ന് വർക്കിങ് പ്രസിഡണ്ടുമാരും ചുമതല ഏറ്റെടുത്തു.
അധ്യക്ഷ സ്‌ഥാനം സ്വീകരിക്കുന്നതിന് മുന്നോടിയായി രാവിലെ ഗാന്ധി പ്രതിമയിലും പാളയം രക്‌തസാക്ഷി മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് സുധാകരൻ കെപിസിസി ആസ്‌ഥാനത്ത് എത്തിയത്. തുടർന്ന് സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഹൈക്കമാന്റ് പ്രഖ്യാപനം വന്ന് ഒരാഴ്‌ചക്ക് ശേഷമാണ് കെ സുധാകരൻ ചുമതല ഏറ്റെടുത്തത്. അധ്യക്ഷനായി ചുമതല ഏറ്റെടുത്ത കെ സുധാകരന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് ശേഷം യോഗം ചേരും.
അതേസമയം തന്നെ സുധാകരൻ അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ അതൃപ്‌തരായ നേതാക്കളുമായി ചർച്ച നടത്തിയേക്കും. കൂടാതെ ഉച്ചക്ക് ശേഷം ചേരുന്ന നേതൃയോഗത്തിൽ കെപിസിസി, ഡിസിസി എന്നിവയുടെ പുനഃസംഘടന ഉൾപ്പടെയുളള കാര്യങ്ങളിൽ പ്രാഥമിക ചർച്ചയുണ്ടാകും. പുനഃസംഘടനയിൽ ഹൈക്കമാൻഡിന്റെ നിലപാട് താരിഖ് അൻവർ നേതാക്കളോട് വ്യക്‌തമാക്കും.
Read also : പോസിറ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കണം; ഖലീല്‍ ബുഖാരി തങ്ങള്‍