മലപ്പുറം: പ്രാദേശിക തദ്ദേശ സ്‌ഥാപനങ്ങൾക്ക് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യം നിലവിൽവന്നു കഴിഞ്ഞു. ഇതേ മാനദണ്ഡം അടിസ്‌ഥാനമാക്കി പോസിറ്റിവിറ്റി കുറവുള്ള സ്‌ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുവദിക്കണം; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.
കോവിഡ് പാശ്‌ചാത്തലത്തിൽ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ണമായും ഉള്‍ക്കൊണ്ടവരാണ് വിശ്വാസികള്‍. പെരുന്നാള്‍ ആഘോഷങ്ങള്‍ വരെ വീടകങ്ങളിലൊതുക്കി നാടിന്റെയും സമൂഹത്തിന്റെയും രക്ഷക്കായി വിശ്വാസികള്‍ നിലകൊണ്ടു. വിവിധ മേഖലകളില്‍ ഉപാധികളോടെ ഇളവ് നല്‍കിയതുപോലെ ആരാധനാലയങ്ങളുടെ വിഷയത്തിലും ഇളവ് നല്‍കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ അവസരമൊരുക്കണം. വെള്ളിയാഴ്‌ച ജുമുഅ നിസ്‌കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണം; ഇദ്ദേഹം പറഞ്ഞു.
കോവിഡ് കാലമായത് കൊണ്ട് പള്ളിയിലേക്ക് വരുന്ന വിശ്വാസികൾ കൃത്യമായും ആരോഗ്യ സുരക്ഷ നോക്കിയാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അംഗസ്‌നാനമടക്കമുള്ള കാര്യങ്ങള്‍ വീട്ടില്‍ നിര്‍വഹിച്ച് നിസ്‌കരിക്കാനുള്ള വിരിയടക്കം വിശ്വാസികള്‍ സ്വന്തമായി കൊണ്ട് വരുന്ന രീതിയാണുള്ളത്. ഒരു മാസത്തിലേറെയായി പൂട്ടിയിട്ട ആരാധനാലയങ്ങളിലെ ആയിരക്കണക്കിന് ജോലിക്കാർ കഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്. സാഹചര്യങ്ങൾ മനസിലാക്കി, ആരാധനാലയങ്ങളുടെ വലുപ്പത്തിനനുസരിച്ച് വരുന്നവരുടെ എണ്ണം നിജപ്പെടുത്തി ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്നും ഇദ്ദേഹം പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Most Read: ട്വിറ്ററിന് ഇന്ത്യയിലെ നിയമപരിരക്ഷ നഷ്‌ടമായി; പിന്നാലെ കേസെടുത്ത് യുപി പോലീസ്