ന്യൂഡെൽഹി: ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലഭിച്ചിരുന്ന നിയമ പരിരക്ഷ നഷ്‌ടമായി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഇനി ട്വിറ്ററില്‍ വരുന്ന ട്വീറ്റുകള്‍ക്കെതിരെ കേസെടുത്താൽ ഇതിന്റെ നിയമപരമായ ഉത്തരവാദിത്വം കമ്പനിക്ക് മാത്രമായിരിക്കും. ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവികളെ ചോദ്യം ചെയ്യാനും മറ്റു നടപടികള്‍ സ്വീകരിക്കാനും പോലീസിന് സാധിക്കും.
‘ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ആശയ വിനിമയ ഇടനിലക്കാര്‍ എന്ന നിലയില്‍ അവര്‍ക്കുള്ള സംരക്ഷണം നഷ്‌ടപ്പെട്ടു. ഏതൊരു പ്രസാധകനെയും പോലെ ഇനി ഇന്ത്യന്‍ നിയമത്തിലെ ശിക്ഷാ നടപടികളില്‍ ട്വിറ്ററും ബാധ്യസ്‌ഥരാണ്,’ കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമപരിരക്ഷ നഷ്‌ടമായതിന് പിന്നാലെ ഉത്തർപ്രദേശ് പോലീസ് ട്വിറ്ററിനെതിരെ കേസെടുത്തിട്ടുണ്ട്. ഗാസിയാബാദിൽ മുസ്‌ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.
ഗാസിയാബാദിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ തന്നെ ആക്രമിച്ചുവെന്നാണ് സൂഫി അബ്‌ദുൾ സമദ് എന്ന വയോധികന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളും വീഡിയോകളും ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, ഇതൊരു വര്‍ഗീയ ആക്രമണമല്ലെന്നും ഈ വൃദ്ധന്‍ വിറ്റ തകിടുകളുടെ പേരില്‍ ഹിന്ദുക്കളും മുസ്‌ലീങ്ങളും ഉള്‍പ്പെട്ട സംഘമാണ് ഇയാളെ ആക്രമിച്ചതെന്നുമാണ് യുപി പോലീസിന്റെ വാദം. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടും ഈ ട്വീറ്റുകള്‍ നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായില്ല. തുടർന്നാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
സമൂഹ മാദ്ധ്യമങ്ങള്‍ക്കായി കൊണ്ടു വന്ന ഐടി ചട്ടം പാലിക്കാന്‍ ട്വിറ്ററിന് അധിക സമയം അനുവദിച്ചിട്ടും നടപ്പാക്കിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം, ചട്ടങ്ങളോട് ആദ്യ ഘട്ടത്തില്‍ മടി കാണിച്ച ട്വിറ്റര്‍ പിന്നീട് ഇവ പാലിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതി പരിഹാര ഓഫീസറെ കമ്പനി നിയമിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ കേന്ദ്ര ഐടി മന്ത്രാലയത്തിന് നല്‍കുമെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
Also Read: സിദ്ദീഖ് കാപ്പനെതിരായ ഒരു കുറ്റം ഒഴിവാക്കി; ജാമ്യാപേക്ഷ 22ന് പരിഗണിക്കും