ന്യൂഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിന് കാരണമായ ഒരു കുറ്റം മഥുര കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താനാകില്ലെന്ന് കോടതി പറഞ്ഞു.
കരുതൽ തടങ്കൽ എന്ന നിലയിലാണ് കാപ്പനെ ആദ്യം അറസ്‌റ്റ് ചെയ്‌തത്. സിആർപിസി 164 പ്രകാരം സമാധാന അന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്‌റ്റ്. ഇതിന് ശേഷമാണ് മറ്റൊരു എഫ്‌ഐആറിൽ യുഎപിഎയും രാജ്യദ്രോഹവും ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയത്. എന്നാൽ, അറസ്‌റ്റിന് കാരണമായ വകുപ്പിൽ ആറുമാസം പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കാൻ പോലീസിന് സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു എന്ന കുറ്റത്തിനുള്ള നടപടികൾ അവസാനിപ്പിക്കാൻ മഥുര കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് യുഎപിഎ അടക്കമുള്ള വകുപ്പുകളെ ബാധിക്കില്ല. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അതിനാൽ, കാപ്പനെതിരായ മറ്റ് വകുപ്പുകൾ നിലനിൽക്കും.
ഒരു കുറ്റം ഒഴിവാക്കിയത് കൊണ്ട് സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകില്ല. യുഎപിഎ അടക്കമുള്ള കുറ്റങ്ങളിൽ കാപ്പൻ ഇപ്പോഴും ജയിൽ വാസം അനുഭവിക്കുകയാണ്. മഥുര കോടതിയിൽ സിദ്ദീഖ് കാപ്പൻ ജാമ്യഹരജി സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 22ന് കോടതി ഹരജി പരിഗണിക്കും. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെങ്കിൽ മാത്രമേ സിദ്ദീഖ് കാപ്പന്റെ ജയിൽ ജീവിതം അവസാനിക്കുകയുള്ളൂ.
നിലവിൽ അറസ്‌റ്റിന് പ്രാഥമിക കാരണമായ ഒരു കുറ്റം കോടതി ഒഴിവാക്കിയതിനാൽ ജാമ്യഹരജിയിലെ കോടതിയുടെ തീരുമാനം നിർണായകമാകും.
Also Read: തിരഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ രഹസ്യമൊഴി എടുക്കും