കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി എടുക്കും. ഇതിനായി അന്വേഷണ സംഘം കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
സുന്ദരയെ സ്വധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം രഹസ്യമൊഴി എടുക്കുന്നത്. അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിച്ചേക്കും. കേസ് കൈകാര്യം ചെയ്യുന്ന കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രഹസ്യമൊഴി എടുക്കുന്ന കീഴ്‌വഴക്കം ഇല്ലാത്തതിനാൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റാകും രഹസ്യമൊഴി രേഖപ്പെടുത്തുക.
അതിനിടെ സുന്ദരക്ക് കോഴയായി ലഭിച്ച രണ്ടര ലക്ഷത്തിൽ ശേഷിക്കുന്ന തുക കണ്ടെടുക്കാൻ അന്വേഷണം ഊർജിതമാക്കി. സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപ നേരത്തെ ലഭിച്ചിരുന്നു. ഒന്നരലക്ഷം രൂപ ചെലവായി പോയെന്നായിരുന്നു സുന്ദര നൽകിയ മൊഴി. ഇത് പോലീസ് മുഖവിലക്ക് എടുത്തിട്ടില്ല. മുഴുവൻ തുകയും ചെലവായിട്ടുണ്ടാകില്ല എന്നാണ് പോലീസിന്റെ നിഗമനം.
Read also: ടൂറിസ്‌റ്റ് ബസുമായി ആസാമിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി ആത്‌മഹത്യ ചെയ്‌തു