മലപ്പുറം: 1969 ജൂൺ 16ന് രൂപീകരിച്ച മലപ്പുറം ജില്ല ഇന്ന് 52 വയസ് പൂർത്തീകരിച്ചു. എന്നാൽ, സുസ്‌ഥിര വികസന പദ്ധതികളുടെ അഭാവം കാരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന ജില്ലയാണ് മലപ്പുറം. ഇനിയെങ്കിലും ജില്ലയുടെ സമഗ്രവും സുസ്‌ഥിരവുമായ പുരോഗതിക്കായി മാസ്‌റ്റർ പ്ളാൻ തയ്യാറാക്കാൻ ജില്ലാ ഭരണകൂടം അടിയന്തിരമായി മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയേറിയ ജില്ലയാണിത്. നിലവിൽ അരക്കോടിയിലധികം ആളുകളാണ് ജില്ലയിൽ അധിവസിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം 41,10,956 പേർ! 80 ശതമാനത്തോളം ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്ന ജില്ല വിസ്‌തൃതി കൊണ്ട് മൂന്നാം സ്‌ഥാനത്താണ്. അതുകൊണ്ട് തന്നെ, സംസ്‌ഥാനത്ത് വികസനത്തിനായി നടത്തുന്ന വിഭവ വിതരണത്തിൽ പ്രത്യേക പരിഗണന മലപ്പുറത്തിന് നൽകാൻ സർക്കാർ തയ്യാറാവണം.
വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക, തൊഴിൽ മേഖലകളിൽ സംസ്‌ഥാന ശരാശരിയേക്കാൾ വളരെ പിന്നിലാണ് ജില്ലയുടെ സ്‌ഥാനം. ഇടുങ്ങിയ പ്രാദേശിക, സമുദായ വേർതിരിവുകൾ അവസാനിപ്പിച്ച് ആദിവാസികൾ ഉൾപ്പടെയുള്ള പിന്നാക്ക ജനവിഭാഗങ്ങൾ കൂടുതൽ അധിവസിക്കുന്ന ജില്ലയെന്ന പരിഗണന നൽകി പ്രത്യേക പാക്കേജുകൾ മലപ്പുറത്തിനായി പ്രഖ്യാപിക്കണം; മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
മലപ്പുറം ജില്ലയുടെ വളർച്ച വേഗത്തിലാണെന്ന് ചിലപഠനങ്ങൾ പറയുന്നുണ്ടങ്കിലും ജനസംഖ്യക്ക് ആനുപാതികമായും ജില്ലയുടെ നിരവധി സവിശേഷതകൾ പരിഗണിച്ചും വിലയിരുത്തുമ്പോൾ അടിസ്‌ഥാന സൗകര്യ വികസനത്തിൽ ജില്ലാ വളരെ പിന്നിലാണ് എന്നതാണ് യാഥാർഥ്യം. ഇതിന് ഉദാഹരണങ്ങൾ ഏറെയാണ്.
അരക്കോടിയോളം ജനതയുള്ള ജില്ലയിൽ മാതൃ-ശിശു ആശുപത്രി ആവശ്യത്തിനില്ല! ഒരു സർക്കാർ എൻജിനീയറിങ് കോളേജ് പോലും ജില്ലയിലില്ല! തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ നേടാൻ ആവശ്യമായ സർക്കാർ സ്‌ഥാപനങ്ങളുടെ അപര്യാപ്‌തത, ഇത്രയും ജനസാന്ദ്രതയുള്ള ജില്ലയിൽ ഇപ്പോഴും 50% പോലും അടിസ്‌ഥാന ആരോഗ്യ സംവിധാനങ്ങൾ ആയിട്ടില്ല.
100ഓ 150ഓ ഏക്കറിൽ തുടങ്ങേണ്ട ജില്ലയിലെ ഏക മെഡിക്കൽ കോളേജ് സ്‌ഥിതി ചെയ്യുന്നത് വെറും 23 ഏക്കറിൽ! ഇതിൽ നിന്ന് തന്നെ മനസിലാക്കാം ഈ മെഡിക്കൽ കോളേജ് അനുഭവിക്കുന്ന ബുദ്ധിമുട്ട്. ഉണ്ടായിരുന്ന ഒരു ജില്ലാ ജനറൽ ആശുപത്രിയാണ് മെഡിക്കൽ കോളേജായി ഉയർത്തിയത്. അതിന്റെ അവസ്‌ഥയാണ് ഇത്.
മലനാടും ഇടനാടും തീരപ്രദേശവുമുള്ള ഈ സവിശേഷ ജില്ലയിൽ ‘മൂല്യാധിഷ്ഠിത‘ ടൂറിസം വികസന സാധ്യത അനന്തമാണ്. ഇത് ഉപയോഗപ്പെടുത്താനും പരിപോഷിപ്പിക്കാനും ആവശ്യമായ സംവിധാനങ്ങളുടെ കുറവ്, വന വിഭവങ്ങളും കടൽ വിഭവങ്ങളും ഉപയോഗപ്പെടുത്താൻ കഴിയുന്ന സംവിധാനങ്ങളുടെ അപര്യാപ്‌തത തുടങ്ങി നീളുന്നതാണ് ജില്ലയുടെ പ്രശ്‌നങ്ങൾ.
ഇത്തരം ഒട്ടനവധി വിഷയങ്ങളിൽ ശാസ്‌ത്രീയമായ പഠനം ജില്ലയിൽ ആവശ്യമുണ്ട്. വസ്‌തുതകളെ അടിസ്‌ഥാനമാക്കി നടത്തേണ്ട ഇത്തരമൊരു പഠനത്തിനും സമയബന്ധിതമായ പരിഹാരം ആവശ്യമുള്ള അനേകം വിഷയങ്ങളിൽ ഇടപെടാനും മുഴുവൻ ജനപ്രതിനിധികളും രാഷ്‌ട്രീയ സാമൂഹ്യ സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വരണം; കേരള മുസ്‌ലിം ജമാഅത്ത് വ്യക്‌തമാക്കി.
കേവല ഭരണ-അധികാര പങ്കാളിത്തം നഷ്‍ടപ്പെടുമ്പോഴുള്ള മുറവിളികളല്ല ജില്ലയുടെ പുരോഗതിക്കാവശ്യം.ഉന്നത പഠന മേഖലയിലെ കുറവുകൾ ഇനിയും നികത്താതിരിക്കുന്നതും പേരിന് മാത്രമായി പ്രവർത്തിക്കുന്ന മഞ്ചേരി മെഡിക്കൽ കോളേജിൽ അടിസ്‌ഥാന വികസന സൗകര്യങ്ങൾ ത്വരിതപ്പെടുത്താത്തതും ജനാധിപത്യ സമൂഹത്തിലെ ഒരു സർക്കാറിനും ഭൂഷണമല്ല.
സംസ്‌ഥാനത്തെ മുഴവൻ പ്രദേശങ്ങളുടെയും തുല്യമായ വളർച്ചയിലൂടെയാണ് നവകേരളം യാഥാർഥ്യമാക്കേണ്ടതെന്നും കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന യോഗത്തിൽ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു.
പിഎം മുസ്‌തഫ മാസ്‌റ്റർ, എംഎന്‍ കുഞ്ഞഹമ്മദ് ഹാജി, സയ്യിദ് കെകെഎസ് തങ്ങൾ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി, പിഎസ്‌കെ ദാരിമി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെ ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ കക്കാട് എന്നിവർ സംബന്ധിച്ചു.
Most Read: സിദ്ദീഖ് കാപ്പനെതിരായ ഒരു കുറ്റം ഒഴിവാക്കി; ജാമ്യാപേക്ഷ 22ന് പരിഗണിക്കും