തിരുവനന്തപുരം: എൻഡിഎയെ തോൽപ്പിക്കാൻ മത, വർഗീയ ധ്രുവീകരണം നടന്നതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാന മണ്ഡലങ്ങളിൽ എല്ലാം മുസ്‌ലിം ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. സിപിഎമ്മിലെ മുസ്‌ലിം വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്‌തതാണ് പാലക്കാട്ടെ തോൽവിക്ക് കാരണമായത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ നേടിയതിനേക്കാൾ പതിനായിരം വോട്ട് കൂടുതൽ നേടിയതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വിജയസാധ്യത ഉണ്ടായിരുന്ന പല മണ്ഡലങ്ങളിലും ധ്രുവീകരണനീക്കം നടന്നിട്ടുണ്ട്. എൻഡിഎക്ക് നേരിട്ട തോൽവി അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ വിഷയം ബിജെപിയും എൻഡിഎയും ചർച്ച ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏക സീറ്റ് നഷ്‌ടമായെങ്കിലും ശക്‌തമായ പ്രതിപക്ഷമായി മുന്നോട്ട് പോകും. കമ്മ്യൂണിസ്‌റ്റ് പ്രത്യയ ശാസ്‌ത്രത്തെയും സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതയേയും അഴിമതിയേയും ശക്‌തമായി പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്‌തമാക്കി.
Read also: ‘ലീഗ് ആവരുടെ അവസാനത്തെ അസ്‌ത്രവും എനിക്കെതിരെ ഉപയോഗിച്ചു’; വിജയത്തിൽ പ്രതികരിച്ച് ജലീൽ