കാബൂൾ: കഴിഞ്ഞ ഒരാഴ്‌ചക്കിടെ കാബൂൾ വിമാനത്താവളത്തിൽ മരണപ്പെട്ടത് 20ഓളം പേരെന്ന് നാറ്റോ റിപ്പോർട്. താലിബാൻ അഫ്‌ഗാനിസ്‌ഥാനിലെ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ പ്രാണരക്ഷാർഥം ആളുകൾ എയർപോട്ടിലേക്ക് ഇരച്ചെത്തിയിരുന്നു. ഇതിനിടയിലാണ് മരണങ്ങൾ സംഭവിച്ചത്.
അതേസമയം ഓരോ ദിവസവും വിമാനത്താവളത്തിലേക്ക് ഉള്ള ആളുകളുടെ ഒഴുക്ക് വർധിക്കുകയാണ്. കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്‌ഗാൻ പൗരൻമാർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ മന്ത്രാലയം വക്‌താവ് പറഞ്ഞിരുന്നു.
എന്നാൽ അമേരിക്കയാണ് കാബൂൾ വിമാനത്താവളത്തിലെ തിരക്കിനും മരണത്തിനും കാരണമെന്നാണ് താലിബാൻ പറയുന്നത്. ഇത്ര കരുത്തും സൗകര്യങ്ങളും ഉണ്ടായിട്ടും വിമാനത്താവളത്തിൽ സമാധാനം കൊണ്ടുവരാൻ അമേരിക്കയ്‌ക്ക് സാധിച്ചില്ലെന്നും ഇവിടെ മാത്രമാണ് പ്രശ്‌നമുള്ളതെന്നും താലിബാൻ പറഞ്ഞു. രാജ്യത്ത് മുഴുവൻ സമാധാനവും ശാന്തിയുമാണെന്നും താലിബാൻ അവകാശപ്പെടുന്നു.
ഇതിനിടെ കാബൂൾ വിമാനത്താവളത്തിലെ രക്ഷാ ദൗത്യത്തിൽ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. അഫ്‌ഗാനിലേത് ദുഷ്‌കരമായ ദൗത്യമെന്ന് ബൈഡൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
അതേസമയം അഫ്ഗാനിൽ നിന്നുള്ളവർക്ക് താൽകാലിക അഭയമൊരുക്കാൻ കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നിരുന്നു. 5,000 പേർക്ക് പത്ത് ദിവസത്തിനകം അഭയമൊരുക്കാൻ തയ്യാറാണെന്നാണ് യുഎഇ അറിയിച്ചത്. കാബൂളിൽ നിന്ന് യുഎസ് വിമാനങ്ങളിലാണ് അഭയാർഥികളെ യുഎഇയിൽ എത്തിക്കുക.
ഇതിനിടെ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് മടങ്ങാൻ രജിസ്‌റ്റർ ചെയ്‌ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. ഏകദേശം മുപ്പതോളം മലയാളികള്‍ മടങ്ങി എത്തിയതായാണ് സൂചന. ഇന്ന് രാവിലെ 222 ഇന്ത്യക്കാരെയും വഹിച്ചുള്ള രണ്ട് വിമാനം ഇന്ത്യയിൽ എത്തിയിരുന്നു.
Most Read: ലക്ഷദ്വീപിൽ സർക്കാർ ഭൂമി കണക്കെടുപ്പ്; പ്രതിഷേധം