കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഇന്നലെയാണ് ഹൈക്കോടതി കുട്ടിയുടെ മാതാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന് മാറ്റാനുള്ള നടപടികളും ഇന്ന് ഉണ്ടാകും.
ജസ്‌റ്റിസ് ഷെർസിയുടെ സിംഗിൾ ബഞ്ചാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്. 13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിക്ക് എതിരായ കേസ്.
പോക്‌സോ കേസ് ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന യുവതിക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥർ കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന് മാറ്റി പാർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്‌ഥ പരിശോധിക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം. മെഡിക്കൽ കോളേജിലെ വിദഗ്‌ധരെ സംഘത്തിൽ ഉൾപ്പെടുത്തണം. അന്വേഷണ പുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം, മാതൃത്വത്തിന്റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ” മാതൃ സ്‌നേഹത്തോളം വലിയ ഒരു സ്‌നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുൻപേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു സ്‌ത്രീയും ‘അമ്മ’ എന്ന വിളിക്ക് യോഗ്യയല്ല”,- ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി പറഞ്ഞിരുന്നു.
ഡിസംബര്‍ 28 മുതല്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതി, തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് യുവതിയെ അറസ്‌റ്റ് ചെയ്‌തത്. 2017 മുതൽ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാൽ ഭർത്താവ് നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാൻ ശ്രമിച്ചതിന് പ്രതികാരമായി കെട്ടിച്ചമച്ച കേസാണിതെന്നാണ് യുവതിയുടെയും ബന്ധുക്കളുടെയും വാദം.
Also Read: തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ച് കയറി; രണ്ട് മരണം