തൃശൂർ: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന് നേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം. പുരുഷൻമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നും ആയിരുന്നു സത്യഭാമയുടെ വാക്കുകൾ.
”മോഹിനികളായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാംകൊണ്ടും കാല് അകത്തിവെച്ചു കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാലകത്തി വെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകത്വം വേറെയില്ല. എന്റെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺപിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവരില്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു സത്യഭാമയുടെ വിവാദ പ്രസ്‌താവന.
വിവാദ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയകളിൽ നിന്നുൾപ്പെടെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. രാമകൃഷ്‌ണന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ, സംഭവത്തിൽ പ്രതികരിച്ചു രാമകൃഷ്‌ണനും സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റിട്ടു. തന്റെ വിദ്യാഭ്യാസ യോഗ്യത വിവരിച്ചും സത്യഭാമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചാണ് കുറിപ്പ്.
Most Read| ‘ശക്‌തി’ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി